
തായ്പെയ് : തായ്വാൻ പ്രസിഡന്റ് വില്യം ലായ്യുടെ യു.എസ് സന്ദർശനത്തിനെതിരെ രോഷം പ്രകടിപ്പിച്ച് ചൈന. തായ്വാനുമായുള്ള ഇടപെടലിൽ അത്യന്തം ജാഗ്രത പാലിക്കണമെന്ന് ചൈന യു.എസിന് മുന്നറിയിപ്പ് നൽകി. ഇന്നലെയാണ് ലായ് ഒരാഴ്ച നീളുന്ന പസഫിക് പര്യടനത്തിന് തിരിച്ചത്.

മേയിൽ അധികാരത്തിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ പര്യടനമാണിത്. ആദ്യം യു.എസിലെ ഹവായിയിലെത്തുന്ന ലായ് യു.എസിന്റെ അധീനതയിലുള്ള ഗുവാമിലും തുടർന്ന് മാർഷൽ ഐലൻഡ്സ്, പലാവു എന്നിവിടങ്ങളും സന്ദർശിക്കുന്നുണ്ട്.
സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്. തായ്വാൻ നേതാക്കൾ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനോടും ചൈന എതിരാണ്. നയതന്ത്ര ബന്ധമില്ലെങ്കിലും യു.എസ് തായ്വാന് പിന്തുണ നൽകുന്നതിനോട് ചൈനയ്ക്ക് കടുത്ത അമർഷമുണ്ട്.