
ഡമാസ്കസ് : സിറിയയിൽ വിമത സായുധഗ്രൂപ്പുകൾ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സൈന്യത്തിനെതിരെ സമീപകാലത്തെ ഏറ്റവും മാരകമായ ആക്രമണം അഴിച്ചു വിട്ടതോടെ ആഭ്യന്തര യുദ്ധം വീണ്ടും ആളിക്കത്തുന്നു. വർഷങ്ങൾക്ക് ശേഷം ബാഷർ അൽ-അസദ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിമതരുടെ ആക്രമണം.

ബുധനാഴ്ച വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ആലെപ്പോയിലാണ് ആക്രമണം തുടങ്ങിയത്. ശനിയാഴ്ചയോടെ പ്രധാന നഗരമായ ആലെപ്പോയുടെ മിക്ക ഭാഗങ്ങളും നൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും വിമതർ പിടിച്ചെടുത്തു. ഗവൺമെന്റ് സേനയിൽ നിന്ന് കാര്യമായ എതിർപ്പുണ്ടായില്ലെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. മൂന്ന് ദിവസത്തെ ഏറ്റുമുട്ടലിൽ 28 പൗരന്മാരടക്കം 300 ഓളം പേർ കൊല്ലപ്പെട്ടു. 180 പേർ വിമതരാണ്.
എട്ട് വർഷത്തിന് ശേഷമാണ് വിമതർ അലെപ്പോയിലേക്ക് കടക്കുന്നത്. ഇറാൻ സൈന്യമായ റെവലൂഷണറി ഗാർഡിന്റെയും ഇറാനിയൻ

സായുധ ഗ്രൂപ്പുകളുടെയും റഷ്യയുടെയും പിന്തുണ ഉണ്ടായിട്ടും സിറിയൻ സേനയ്ക്ക് വിമതർക്കെതിരെ പിടിച്ചുനിൽക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ട് വിമതരെ ലക്ഷ്യമിട്ട് റഷ്യൻ യുദ്ധവിമാനങ്ങളും അലെപ്പോ, ഇദ്ലിബ് ഗവർണറേറ്റുകളിൽ ആക്രമണം നടത്തി.
# അലെപ്പോ വിമതരുടെ കൈയിൽ
നവംബർ 27 – പടിഞ്ഞാറൻ അലെപ്പോ ഗവർണറേറ്റിൽ സർക്കാർ സേനയ്ക്കെതിരെ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ ആക്രമണം. വിമത നിയന്ത്രണത്തിലുള്ള ഇദ്ലിബിൽ സിറിയൻ സേനയുടെ ഷെല്ലാക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ടതാണ് കാരണമെന്ന് വിശദീകരണം
നവംബർ 28 – ആക്രമണം കിഴക്കൻ ഇദ്ലിബ് ഗവർണറേറ്റിലേക്കും
നവംബർ 29 – വിമതർ അലെപ്പോ നഗരത്തിൽ. ഇരട്ട ചാവേർ ആക്രമണം
നവംബർ 30 – അലെപ്പോയിലെ സർക്കാർ ആസ്ഥാനം പിടിച്ചെടുത്തു. നഗരത്തിന്റെ പകുതിയിലേറെയും വിമത നിയന്ത്രണത്തിൽ. സർക്കാർ സേന താത്കാലികമായി പിൻവാങ്ങി. അലെപ്പോ വിമാനത്താവളം കുർദ്ദിഷ് ഗ്രൂപ്പായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്.ഡി.എഫ്) പിടിച്ചെടുത്തു
# 13 വർഷത്തെ ആഭ്യന്തര യുദ്ധം
1. പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ ബാത്ത് പാർട്ടിയുടെ സർക്കാരിനെ അട്ടിമറിക്കാൻ 2011 മുതൽ വിമത ഗ്രൂപ്പുകൾ ആഭ്യന്തര യുദ്ധത്തിൽ
2. യൂറോപ്യൻ യൂണിയൻ, യു.എസ് തുടങ്ങിയവർ വിമതരെ പിന്തുണയ്ക്കുന്നു. റഷ്യയും ഇറാനും ഇറാക്കും ബാഷറിനൊപ്പം
3. ഇരു ഭാഗത്തും മനുഷ്യാവകാശ ലംഘനങ്ങൾ
4. ആറ് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. 67 ലക്ഷം അഭയാർത്ഥികൾ
5. അലെപ്പോ 2016 മുതൽ ബാഷർ സർക്കാരിന്റെയും ഇറാൻ ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിൽ
ശക്തർ, പക്ഷേ തമ്മിലടി
വിമതരിൽ ഏറ്റവും ശക്തി ഹയാത്ത് തഹ്രീർ അൽ-ഷാം ഗ്രൂപ്പിനാണ്. അൽ ക്വ ഇദയുമായി ബന്ധം ഉണ്ടായിരുന്നു. വടക്കുപടിഞ്ഞാറൻ മേഖലയിൽ ഏറെയും നിയന്ത്രണത്തിലാക്കി. ടർക്കിയുടെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ സഹായം ഉണ്ട്. വിമതഗ്രൂപ്പുകൾ തമ്മിലടിക്കുന്നതാണ് അവരുടെ ശാപം.