തൊടുപുഴ:അഡിഷനൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷം. 3 വർഷം ജയിലിൽ കിടന്നു. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തെറ്റു ചെയ്തിട്ടില്ലെന്നു ബോധ്യമുള്ളതിനാൽ ആനന്ദ് ധീരമായി പോരാടി. ഒടുവിൽ കുറ്റവിമുക്തനെന്ന വിധി നേടി. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.

2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് മൂന്നാർ ഗവ കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായാണ് ആരോപണം. വിദ്യാർഥിനികൾ പരാതി തയാറാക്കിയതു മൂന്നാറിലെ സിപിഎം ഓഫിസിൽ വച്ചാണെന്നും തെളിഞ്ഞു.
പ്രഫ. ആനന്ദ് വിശ്വനാഥൻ സംസാരിക്കുന്നു:
സർവകലാശാല നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് 2014ൽ രണ്ടാം സെമസ്റ്റർ ഇക്കണോമിക്സ് പരീക്ഷ നടന്നത്. കോളജിൽ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ 8 പേർ മാത്രം എഴുതിയ ഇക്കണോമിക്സ് പരീക്ഷയിലാണ് 5 വിദ്യാർഥിനികളുടെ കോപ്പിയടി ഞാൻ പിടികൂടുന്നത്. പക്ഷേ, ഞാൻ നിർദേശിച്ചിട്ടും ഇൻവിജിലേറ്റർ കോപ്പിയടി പരാതി പൂഴ്ത്തി. പ്രിൻസിപ്പൽ അതിനു കൂട്ടുനിന്നു. സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎ എസ്.രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടർന്നായിരുന്നു അത്. ’

ഓണ അവധി കഴിഞ്ഞ് എത്തിയപ്പോഴാണ് എനിക്കെതിരെ വിദ്യാർഥിനികൾ പീഡന ആരോപണം ഉന്നയിച്ചതായി അറിയുന്നത്. കോപ്പിയടി സർവകലാശാലയിൽ റിപ്പോർട്ട് ചെയ്തില്ലെന്നും എനിക്കു ബോധ്യമായി. തുടർന്ന് ഞാൻ നേരിട്ട് സർവകലാശാലയിൽ വിളിച്ച് കോപ്പിയടി റിപ്പോർട്ട് ചെയ്തു.പീഡനപരാതിയിൽ വകുപ്പുതല അന്വേഷണം ഏകപക്ഷീയമായിരുന്നു. ആകെ 4 കേസുകൾ റജിസ്റ്റർ ചെയ്തു. അതിൽ രണ്ടിൽ കുറ്റക്കാരനെന്ന് ദേവികുളം കോടതി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽനിന്ന് എന്നെ സസ്പെൻഡ് ചെയ്തു. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ധൈര്യമായി പോരാടി.’

