
പാർക്കിംഗ് ഫീസ് നൽകാൻ അഞ്ച് മിനിറ്റിലധികം സമയമെടുത്ത യുകെ യുവതിക്ക് രണ്ട് ലക്ഷം രൂപ പിഴ. ഡെർബിയിലെ താമസക്കാരിയായ റോസി ഹഡ്സൺ എന്ന യുവതിക്കാണ് രണ്ട് ലക്ഷം പിഴ ചുമത്തിയിരിക്കുന്നത്. ഫോണിൽ സിഗ്നൽ മോശമായതിനാലാണ് പണമടക്കാൻ വൈകിയതിന് കാരണമായത് എന്നാണ് യുവതി പറയുന്നത്.

എക്സൽ പാർക്കിംഗ് ലിമിറ്റഡാണ് യുവതിക്ക് പാർക്കിംഗ് ഫീസ് അടക്കാൻ വൈകി എന്ന് കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. പാർക്ക് ചെയ്യുന്ന സമയത്തെല്ലാം മുഴുവൻ താരിഫും അടച്ചിട്ടും, തനിക്ക് 10 പാർക്കിംഗ് ചാർജ് നോട്ടീസ് അയക്കുകയായിരുന്നു എന്ന് യുവതി പറയുന്നു.
2023 ഫെബ്രുവരി മുതൽ ജോലി ചെയ്യുന്നതിനടുത്തുള്ള കോപ്ലാൻഡ് സ്ട്രീറ്റ് കാർ പാർക്ക് ആയിരുന്നു റോസി ഉപയോഗിച്ചിരുന്നത്. എന്നാൽ, പാർക്കിംഗ് മെഷീൻ തകരാറിലായതിനാൽ ആപ്പ് വഴി പണം നൽകാൻ താൻ നിർബന്ധിതയാവുകയായിരുന്നു എന്ന് റോസി പറയുന്നു. സിഗ്നൽ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിലായതിനാൽ പണം അടക്കാൻ സമയമെടുക്കേണ്ടി വന്നുവെന്നും അവൾ പറയുന്നു.
100 പൗണ്ട് (10,769 രൂപ) ആവശ്യപ്പെട്ട് ആദ്യത്തെ പാർക്കിംഗ് ചാർജ് നോട്ടീസ് ലഭിക്കുന്നതുവരെ ഓരോ തവണയും അവൾ 355 രൂപ അടച്ചിരുന്നു. എന്നാൽ, 10,769 അടക്കണമെന്ന് കാണിച്ചാണ് ആദ്യത്തെ നോട്ടീസ് വന്നത്. 14 ദിവസത്തിനുള്ളിൽ അടക്കുകയാണെങ്കിൽ 6,461 രൂപ അടച്ചാൽ മതിയെന്നും അറിയിച്ചു.

എക്സൽ പാർക്കിംഗ് ലിമിറ്റഡിനെ സമീപിച്ചപ്പോൾ ഈ തുക എന്തായാലും അടക്കേണ്ടി വരും എന്നാണത്രെ അറിയിച്ചത്. അങ്ങനെ അത് അടച്ചു. എന്നാൽ, തുടരെത്തുടരെ പിന്നെയും നോട്ടീസ് വരികയായിരുന്നു. അങ്ങനെ എല്ലാം കൂടി 2,05,257 രൂപയുടെ നോട്ടീസാണ് വന്നത്.
അതേസമയം എക്സൽ പാർക്കിംഗ് തങ്ങളുടെ ഭാഗം ന്യായീകരിച്ചു. അവിടെ കൃത്യമായി എഴുതിവച്ചിട്ടുണ്ട് അഞ്ച് മിനിറ്റിനുള്ളിൽ പാർക്കിംഗ് ഫീസ് അടക്കണം ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്ന് എന്നാണ് അവർ പറയുന്നത്. 14 മുതൽ 190 മിനിറ്റ് വരെ റോസി പിഴയടക്കാനെടുത്തിട്ടുണ്ട് എന്നും അവർ പറയുന്നു.
എന്തായാലും, കമ്പനിയുമായുള്ള മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് റോസിക്ക് ആറ് മാസത്തിനുള്ളിൽ കോടതിയിൽ ഹാജരാകേണ്ടി വരുമെന്നാണ് പറയുന്നത്.