

നയൻതാര തെന്നിന്ത്യയിലെ പ്രമുഖ നടിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് നടൻ കണ്ണൻ പട്ടാമ്പി. മനസിനക്കരെ എന്ന ആദ്യ ചിത്രത്തോടെ തന്നെ നയൻതാര ഫീൽഡ് ഔട്ട് ആകുമെന്നാണ് അന്ന് കരുതിയതെന്നും കണ്ണൻ പറഞ്ഞു. സിനിമാജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
‘മനസിനക്കരെയിൽ അഭിനയിക്കുന്ന സമയത്ത് നയൻതാര എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. സിനിമയിലെ ആർട്ട് ഡയറക്ടറായ പ്രേമനെ സഹായിക്കുന്ന ജോലിയായിരുന്നു അന്നെനിക്ക്. അവർ മിക്കപ്പോഴും വീട്ടിൽ താമസിച്ചിട്ടുണ്ട്. അന്നേ നയൻതാരയെ സോപ്പിട്ട് നിന്നിരുന്നെങ്കിൽ ഞാൻ അവരുടെ മാനേജർ ആകുമായിരുന്നു. നയൻതാരയെ ചുറ്റിപ്പറ്റി നിൽക്കേണ്ടതായിരുന്നു. എങ്കിൽ ഞാനിന്ന് കോടീശ്വരനാകുമായിരുന്നു.

ശാന്തമായ സ്വഭാവമുളള ഒരു കുട്ടിയായിരുന്നു നയൻതാര. ഒറ്റപ്പാലത്ത് ബോഡിഗാർഡ് എന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഞാൻ വീണ്ടും നയനിനെ കാണുന്നത്. സംവിധായകൻ സിദ്ദിഖിന്റെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് കാണാൻ പോയതാണ്. എന്നെ കണ്ടതോടെ നയൻതാര എഴുന്നേറ്റു. എനിക്ക് അതിശയം തോന്നി. എല്ലാവരും പറയുന്നത് നയൻ ധിക്കാരിയാണെന്നായിരുന്നു. പഴയ ഓർമയിലാണോ നയൻതാര എഴുന്നേറ്റതെന്ന് അറിയില്ല. എന്നെ കണ്ടപ്പോൾ ചിരിക്കുകയും ഹായ് പറയുകയും ചെയ്തു. ഒരിക്കലും മനസിനക്കരെ സിനിമയിലെ നയൻതാരയെ ഇനി കിട്ടില്ല.
സംവിധായകൻ സത്യൻ അന്തിക്കാട് പരിചയപ്പെടുത്തിയ നടിമാരെല്ലാം മികവുറ്റ അഭിനേതാക്കളായി മാറുകയാണല്ലോ പതിവ്. അസിനെ ആദ്യമായി കണ്ടപ്പോഴും ഞങ്ങൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അവർ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴും അതോടെ സിനിമയിൽ നിന്നും പുറത്തുപോകുമെന്നാണ് കരുതിയതാ’- കണ്ണൻ പറഞ്ഞു.
മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിനെക്കുറിച്ചും കണ്ണൻ പറഞ്ഞു. ‘പ്രണവും നല്ലൊരു അഭിനേതാകുമെന്ന് അറിയാമായിരുന്നു. പ്രണവിന് ആദ്യമൊന്നും സിനിമയിൽ താൽപര്യമില്ലായിരുന്നു. പീന്നീടാണ് അവൻ ആദി എന്ന ചിത്രത്തിൽ അഭിനയിച്ചത്. അവന്റെ അഭിനയം കണ്ട് ഞാൻ സുചിത്ര ചേച്ചിയെ വിളിച്ചു. അവന്റെ നമ്പർ തരാൻ പറഞ്ഞു. അപ്പോൾ സുചിത്ര ചേച്ചി എന്നോട് പറഞ്ഞത് കേട്ട് അതിശയിച്ചു. ഞാൻ വിളിച്ചിട്ട് അവനെ കിട്ടുകയാണെങ്കിൽ ചേച്ചിയെ വിളിക്കാൻ പറയണമെന്നായിരുന്നു. അവൻ യാത്ര ചെയ്യുന്നത് കണ്ടാൽ ഞങ്ങൾക്ക് അതിശയം തോന്നും.
മോഹൻലാൽ മകനെക്കുറിച്ച് പറയുന്നത് കേട്ടാൽ അതിശയിക്കും. മകനെ പോലും ലാലേട്ടൻ അദ്ദേഹം, അയാൾ എന്നൊക്കെയാണ് വിളിക്കാറുളളത്. എന്റെ അറിവിൽ പ്രണവിന് അധികം ഷർട്ടുകളോ ബനിയനുകളോ ഇല്ല. ഞാൻ മോഹൻലാൽ അല്ലെന്നാണ് പ്രണവ് പറയുന്നത്. എന്തിനാണ് അഭിനയിക്കുന്നതെന്ന് സംവിധായകൻ ജിത്തു ജോസഫ് പ്രണവിനോട് ചോദിച്ചു. ഒരു പുസ്തകം പ്രസിദ്ധീകരിക്കാനാണെന്നായിരുന്നു പ്രണവിന്റെ മറുപടി’- കണ്ണൻ പറഞ്ഞു.