

ബംഗളൂരു: ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള 12 കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ബംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച് സാമ്പിളുകളാണ് പരിശോനധയ്ക്ക് വിധേയമാക്കിയത്.
പരിശോധനയുടെ ഭാഗമായി ബേക്കറികളിൽ നിന്ന് ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള 235 കേക്ക് സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനയിൽ ഇതിൽ 223 സുരക്ഷിതമാണെന്ന് കണ്ടെത്തി. ശേഷിച്ച് 12 എണ്ണത്തിലാണ് അപകടകരമായ ഘകടങ്ങൾ കണ്ടെത്തിയത്. നിറത്തിനായി ചേർക്കുന്ന വസ്തുക്കാണ് പ്രശ്നക്കാരെന്നാണ് അധികൃതർ പറയുന്നത്.

ചുവന്ന വെൽവറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളിലാണ് പ്രശ്നക്കാരായ കൃത്രിമ നിറങ്ങൾ കൂടുതൽ ചേർക്കുന്നത്. കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന മുന്നറിയിപ്പുപോലും നൽകാതെയാണ് പല കേക്കുകളും വിറ്റിരുന്നത്. ഇതെല്ലാം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബേക്കറികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് കണ്ടെത്തിയതിനാൽ ബോംബെ മിഠായിയിലും ഗോപി മഞ്ചൂറിയനിലും റോഡാമൈൻ-ബി ഉൾപ്പെടെയുള്ള കൃത്രിമ ഭക്ഷ്യ നിറങ്ങൾ ഉപയോഗിക്കുന്നത് കർണാടക സർക്കാർ മാസങ്ങൾക്ക് മുന്നേ നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ ഏഴ് വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.