

ടെൽ അവീവ്: ഹമാസ് സർക്കാരിന്റെ തലവനെയും മൂന്ന് നേതാക്കളെയും വധിച്ചതായി ഇസ്രയേൽ. ഗാസയിൽ മൂന്ന് മാസം മുൻപ് നടത്തിയ ആക്രമണത്തിൽ ഇവരെ വധിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു.
ഗാസയിലെ ഹമാസ് സർക്കാരിന്റെ തലവൻ റാവ്ഹി മുഷ്തഹ, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ സുരക്ഷാ പോർട്ട്ഫോളിയോ വഹിച്ചിരുന്ന സമേഹ് അൽ സിറാജ്, കമാൻഡർ സാമി ഔദേഹ് എന്നിവരെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു.

ഹമാസിന്റെ ഉന്നത മേധാവി യഹ്യയ സിൻവാറിന്റെ വലംകയ്യാണ് മുഷ്തഹ എന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഹമാസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നവരിൽ ഒരാളായിരുന്നു മുഷ്തഹ. ഹമാസിന്റെ സേന വിന്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. 2015ൽ മുഷ്തഹയെ യുഎസ് ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
ഹമാസിന്റെ ഗാസ പൊളിറ്റ് ബ്യൂറോയിലെ അംഗമാണ് മുഷ്തഹയെന്നാണ് യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് പറയുന്നത്. ഹമാസിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നതും മുഷ്തഹയാണെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.
വടക്കൻ ഗാസ മുനമ്പിൽ മുഷ്തഹയുടെ നേതൃത്വത്തിൽ ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി പ്രവർത്തിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിൽ വ്യോമാക്രമണത്തിലൂടെ മൂവരെയും വധിച്ചുവെന്നാണ് ഇസ്രയേൽ സേന അവകാശപ്പെടുന്നത്.