
തിരുവനന്തപുരം: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും പരിപാടിയുടെ പ്രധാന നർത്തകിയായ ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വർഷ പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം.

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല. ആദ്യഘട്ടത്തിൽ മാധ്യമങ്ങൾ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാപ്രവർത്തനങ്ങൾ ഇപ്പോൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി കൂട്ടിച്ചേർത്തു.
അതിനിടെ നൃത്ത പരിപാടിയിലെ മുഖ്യ നർത്തകിയായിരുന്ന ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പൊലീസ് മൊഴിയെടുക്കാൻ തയ്യാറെടുക്കവേയായിരുന്നു മടക്കം.