
പാലക്കാട്: മാട്ടുമന്തയിലെ പൊതുശ്മശാനത്തിലെ മതിൽ നിർമാണത്തിന് ‘സ്റ്റോപ് മെമ്മോ’ നൽകിയതായി വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കൗൺസിലിനെ അറിയിച്ചു. 2023 സെപ്റ്റംബറിലാണ് ഒരു സംഘടന മാട്ടുമന്ത പൊതുശ്മശാനത്തിൽ സൗകര്യങ്ങൾ ഒരുക്കാമെന്ന് പറഞ്ഞ് സമീപിച്ചത്.

മഴ കൊള്ളാതിരിക്കാൻ ഷെഡും അന്ത്യകർമങ്ങൾക്കായി കുഴൽ കിണർ കുഴിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം. ശ്മശാനത്തിലെത്തുന്ന എല്ലാവർക്കുമായാണ് സംവിധാനമൊരുക്കുന്നതെന്ന് സംഘടന പറഞ്ഞിരുന്നു. സംഘടന നേരത്തെയും വിഷത്തിൽ നിവേദനം നൽകിയിരുന്നു. സാമൂഹിക ഉത്തരവാദിത്ത നിധി സമാഹരിച്ച് വികസന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന സർക്കാറിന്റെ ഉത്തരവും ഉണ്ടായിരുന്നു.
കൗൺസിലിലെ 52 കൗൺസിലർമാരും നഗരസഭ കൗൺസിൽ വിഷയം അംഗീകരിച്ച് പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ മതിൽ കെട്ടാൻ അനുമതി നൽകിയിരുന്നില്ല. മതിൽ നിർമിച്ച വിവരം അറിഞ്ഞപ്പോൾ സ്റ്റോപ് മെമ്മോ നൽകി. പ്രവൃത്തി നിറുത്തുകയും ചെയ്തു. വിഷയം ചർച്ച ചെയ്യാൻ തയാറാണെന്നും വൈസ് ചെയർമാൻ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു.