
ഹൈദരാബാദ്: ക്ഷേത്രാചാരങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. ഉത്സവങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിനൊപ്പം അഹിന്ദുക്കളുടെ മതപരമായ പ്രവർത്തനങ്ങളിലും പങ്കെടുത്തുവെന്നാരോപിച്ചാണ് നടപടി സ്വീകരിച്ചത്. ടിടിഡി ചെയർമാൻ ബിആർ നായിഡുവാണ് നടപടിക്ക് നിർദേശം നൽകിയത്. ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറി പോകുകയോ വിആർഎസ് എടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം.

ഇത് പാലിക്കാത്ത പക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വർഷങ്ങളായി, ക്ഷേത്ര ബോർഡും അനുബന്ധ സ്ഥാപനങ്ങളും ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നതിനായി ടിടിഡി നിയമം മൂന്ന് തവണ ചട്ട ഭേദഗതി ചെയ്തിട്ടുണ്ട്. 1989-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ ടിടിഡി ഭരിക്കുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങൾ ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മതപരമായ സ്ഥാപനങ്ങൾക്ക് സ്വന്തം മതത്തിലെ അംഗങ്ങളെ നിയമിക്കാൻ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 16(5) ഈ തീരുമാനത്തെ സാധൂകരിക്കുന്നു. ആന്ധ്രപ്രദേശ് ചാരിറ്റബിൾ, ഹിന്ദു മത സ്ഥാപനങ്ങൾ, എൻഡോവ്മെന്റ്സ് സബോർഡിനേറ്റ് സർവീസ് നിയമങ്ങളിലെ റൂൾ 3, മത സ്ഥാപനങ്ങളിലെ ജീവനക്കാർ ഹിന്ദു വിശ്വാസികളായിരിക്കണണെന്നും പറയുന്നു. 2023 നവംബറിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി റൂൾ 3 ശരിവെച്ചിരുന്നു.