തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി സംവിധായകൻ ശ്രീകുമാരൻ തമ്പി. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോൾ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിക്കുന്നു.

അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും ശ്രീകുമാരൻ തമ്പി വിമർശിച്ചു. മന്ത്രിമാരുമായി വരെ അടുപ്പുള്ള പ്രമുഖരുടെ പേരുള്ളത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് മാറ്റിവെച്ചതെന്നും ശ്രീകുമാരൻ തമ്പി ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ഫിലിം കോൺക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂർ ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂർ ഗോ പാലകൃഷ്ണന്റെ വിവാദ പരാമർശം.

ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂർഗോപാലകൃഷ്ണൻ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമർശം സ്ത്രീപക്ഷ വിഷയം ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂർ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമർശം. അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് വേദിയിലും സദസിൽ നിന്ന് ഉയർന്നത്. സദസിലുണ്ടായിരുന്ന ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ പരാമർശത്തെ എഴുന്നേറ്റ് നിന്ന് ചോദ്യം ചെയ്തു.വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹിക പ്രവർത്തകൻ ദിനു വെയിൽ പൊലീസിനും എസ്എസി-എസ് ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

