

മാലെ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നാളെ ഇന്ത്യയിലെത്തും. അഞ്ച് ദിവസമാണ് സന്ദർശനം. പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും കാണും. മുംബയ്, ബംഗളൂരു എന്നിവിടങ്ങളിൽ ബിസിനസ് യോഗങ്ങളിൽ പങ്കെടുക്കും. ഇന്ത്യയിലേക്കുള്ള മുയിസുവിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മുയിസു എത്തിയിരുന്നു.
നവംബറിൽ അധികാരമേറ്റതിന് പിന്നാലെ മുയിസു ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ചൈനാവാദിയായ മുയിസു നിലവിൽ ഇന്ത്യയുമായുള്ള നയതന്ത്ര വിള്ളൽ നികത്താനുള്ള നീക്കത്തിലാണ്. ആഗസ്റ്റിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മാലദ്വീപ് സന്ദർശനത്തിനിടെ മുയിസുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യു.പി.ഐ ( യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ) മാലദ്വീപിൽ അവതരിപ്പിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു.
