

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ പുതിയ മേധാവിയാകുമെന്ന് കരുതപ്പെട്ട ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ചില അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച തെക്കൻ ബെയ്റൂട്ടിലെ ദാഹിയേയിൽ ഇയാളടക്കം ഹിസ്ബുള്ള അംഗങ്ങളുടെ യോഗം നടന്ന ഇന്റലിജൻസ് ആസ്ഥാനം ഇസ്രയേൽ ബോംബിട്ട് തകർത്തിരുന്നു.
ആക്രമണം നടന്ന ശേഷം ഇയാളെ ബന്ധപ്പെടാനായിട്ടില്ല. ഇവിടെ രക്ഷാപ്രവർത്തനം തുടങ്ങിയിട്ടില്ലെന്നാണ് സൂചന. വിഷയത്തിൽ ഇസ്രയേലോ ഹിസ്ബുള്ളയോ പ്രതികരിച്ചിട്ടില്ല.
അതേ സമയം, തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. തിങ്കളാഴ്ച മുതൽ കൊല്ലപ്പെട്ട ഹിസ്ബുള്ള അംഗങ്ങളുടെ എണ്ണം 400 കടന്നു.
ട്രിപ്പോളി നഗരത്തിൽ മുതിർന്ന ഹമാസ് നേതാവിനെ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഇസ്രയേലിലെ ഹൈഫ നഗരത്തിലുള്ള സൈനിക ബേസുകൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയെങ്കിലും ഇസ്രയേൽ തകർത്തു. ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തവരുടെ എണ്ണം 2,00,000 കടന്നു.
