

മലപ്പുറം: സി പി എം ബന്ധം അവസാനിപ്പിച്ച് താൻ രൂപീകരിക്കുന്ന ഡെമോക്റാറ്റിക് മൂവ്മെന്റ് ഒഫ് കേരള (ഡിഎംകെ) എന്ന സംഘടന രാഷ്ട്രീയ പാർട്ടിയല്ലെന്നും നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും വ്യക്തമാക്കി പിവി അൻവർ. മഞ്ചേരിയിൽ ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലടക്കം മത്സരിക്കുമെന്നും എന്നാൽ സംഘടനയുടെ ഇപ്പോഴത്തെപേരിലാകുമോ അതെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകൽ സൂര്യവെളിച്ചമുണ്ട്. എന്നാൽ രാത്രി ടോർച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോർച്ച് സംഘടനയുടെ പേരിന് ഒപ്പം വച്ചത്. അർജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. എനിക്ക് മേലെ വർഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫിന്റെയും അർജുന്റെയും ചിത്രം ബോർഡുകളിൽ വച്ചത്. സ്വന്തം നാടായത് കൊണ്ടാണ് മഞ്ചേരിയിൽ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചത് . വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടം’ അൻവർ പറഞ്ഞു.

.ഇന്നുനടക്കുന്ന അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ സുരക്ഷാ ക്രമീകമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡെമോക്റാറ്റിക് മൂവ്മെന്റ് ഒഫ് കേരളയെ തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയുടെ ഭാഗമാക്കാൻ നീക്കം നടക്കുന്നു എന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ മുന്നണി പ്രവേശനമാണ് ലക്ഷ്യം. ഇന്നലെ ചെന്നൈയിൽ എത്തിയ അൻവർ ഡി.എം.കെയുടെ ചില നേതാക്കളുമായി ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നു വൈകിട്ട് അഞ്ചിന് മഞ്ചേരിയിൽ രാഷ്ട്രീയ വിശദീകരണയാേഗം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. യോഗത്തിൽ ഡി എം കെയുടെ പ്രമുഖ നേതാവ് പങ്കെടുത്തേക്കുമെന്നും പറയപ്പെടുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അടുപ്പക്കാരനും മന്ത്രിയുമായ സെന്തിൽ ബാലാജിയുമായി അൻവറിന്റെ മകൻ റിസ്വാൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിഎംകെ കേരള സംസ്ഥാന ജനറൽ സെക്രട്ടറി മുരുകേശനുമായി അൻവറും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കുന്ന സ്റ്റാലിന്റെ വ്യക്തിപ്രഭാവം തനിക്ക് ഗുണമാവുമെന്ന് അൻവർ കണക്കുകൂട്ടുന്നു.സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന സ്റ്റാലിനെ ഗോഡ്ഫാദറാക്കിയുള്ള അൻവറിന്റെ കരുനീക്കം സിപിഎമ്മിലും ചർച്ചയായിട്ടുണ്ട്.