

റിയാദ്: മലയാളികൾ അടക്കം ലക്ഷക്കണക്കിന് പ്രവാസികൾ തൊഴിൽ ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. നിർമാണ തൊഴിലുകൾ, സൂപ്പർ മാർക്കറ്റുകളിലെയും ഓഫീസുകളിലെയും ജോലികൾ എന്നീ ജോലികൾപോലെ ചെറുതും വലുതുമായ കടകൾ നടത്തുന്ന പ്രവാസികളും വിദേശ രാജ്യങ്ങളിലുണ്ട്. ഇപ്പോഴിതാ പ്രവാസികൾക്ക് വൻതുക പിഴ ലഭിക്കാൻ ഇടയാക്കുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ് സൗദി അറേബ്യ.
പുതിയ സൗദി വ്യാപാര നിയമം പ്രകാരം വ്യാപാര സ്ഥാപനങ്ങൾക്ക് മതപരവും സൈനികവും രാഷ്ട്രീയപരവുമായ നാമങ്ങൾ നൽകുന്നത് നിരോധിക്കുന്നു. മന്ത്രിമാരുടെ യോഗത്തിൽ പുതിയ വാണിജ്യ രജിസ്ട്രേഷൻ നിയമത്തിനും വ്യാപാര നാമ നിയമത്തിനും അംഗീകാരം നൽകി. ഔദ്യോഗിക പത്രമായ അം അൽ ഖ്വുറയിലൂടെയാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

നിയമം ലംഘിക്കുന്നവർക്ക് 50000 സൗദി റിയാൽ (ഏകദേശം 11 ലക്ഷം രൂപ) വരെ പിഴ ലഭിക്കും. എല്ലാ വ്യാപാരികളും സ്ഥാപനത്തിന്റെ പേര് വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിരിക്കണം. സ്ഥാപനത്തിന് പേര് നൽകാത്തവർക്കും 50000 റിയാൽ പിഴയൊടുക്കേണ്ടി വരും.
പ്രാദേശിക, ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളുടെ പേരുകളും മറ്റ് വ്യാപാരികൾ ഉപയോഗിക്കാൻ പാടില്ല. പൊതുക്രമത്തെയോ പൊതുധാർമികതയെയോ ബാധിക്കുന്ന പേരുകളും, ലോകപ്രശസ്തമായ ട്രേഡ് മാർക്കുകൾ, വ്യാപാര സ്ഥാപനങ്ങളുടെ പേരുകൾ എന്നിവയും റിസർവ് ചെയ്യാനോ രജിസ്റ്റർ ചെയ്യാനോ പാടില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പേരുകളും സ്ഥാപനങ്ങൾക്ക് നൽകുന്നതിന് വിലക്കുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെ മൂല്യം ഉയർത്തുന്നതിനും പേരുകളും ട്രേഡ് മാർക്കുകളും സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ നിയമം. അറബി വാക്കുകളോ സംഖ്യകളോ അടങ്ങിയ പേരുകൾ നൽകാൻ നിയമപ്രകാരം അനുവാദമുണ്ട്. രജിസ്ട്രേഷൻ ചെയ്യുമ്പോൾ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും പിഴ ഒടുക്കേണ്ടിവരും.