ഡൽഹി: യുഎൻ സുരക്ഷാ സമിതിയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. സ്വന്തം ജനതയെ ബോംബെറിയുന്ന രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വിമർശിച്ചു. സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള തുറന്ന സംവാദത്തിനിടെയാണ് പർവതനേനി ഹരീഷ് പാക്കിസ്ഥാനെതിരെ വിമർശനം ഉന്നയിച്ചത്.

പാക്കിസ്ഥാൻ വ്യവസ്ഥാപിതമായ വംശഹത്യയിൽ ഏർപ്പെടുന്നുവെന്നും തെറ്റിദ്ധാരണയിലൂടെയും അതിശയോക്തിയിലൂടെയും ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. എല്ലാ വർഷവും, ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് അവർ കൊതിക്കുന്ന ജമ്മു കശ്മീരിനെതിരെ, പാക്കിസ്ഥാന്റെ വിമർശനങ്ങളും അധിക്ഷേപങ്ങളും കേൾക്കാൻ ഞങ്ങൾ വിധിക്കപ്പെടുന്നുവെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
സ്ത്രീകൾ, സമാധാനം, സുരക്ഷാ എന്നിവയിൽ ഇന്ത്യയുടെ ചരിത്രം കളങ്കമില്ലാത്തതും കേടുപാടുകളിലാലത്തതുമാണ് അദ്ദേഹം പറഞ്ഞു. കശ്മീരി സ്ത്രീകൾ പതിറ്റാണ്ടുകളായി ലൈംഗിക അതിക്രമങ്ങൾ സഹിക്കുകയാണെന്ന പാക്കിസ്ഥാൻ പ്രതിനിധിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1971-ല്‍ ഓപ്പറേഷന് സെര്‍ച്ച്ലൈറ്റിലൂടെ നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സ്വന്തം സൈന്യത്തിന് അനുമതി നല്കിയ രാജ്യമാണ് പാക്കിസ്ഥാൻ. പാകിസ്ഥാന്റെ പ്രോപഗാന്‍ഡ ലോകം കാണുന്നുണ്ടെന്ന്, പർവതനേനി ഹരീഷ് പറഞ്ഞു. നേരത്തെ, ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലും, സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്ന രാജ്യമെന്ന് പാക്കിസ്ഥാനെ ഇന്ത്യ വിമർശിച്ചിരുന്നു.

