
തൃശൂർ: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാടിലുറപ്പ് സന്ദീപ് വാര്യർ. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദേശം നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യയുടെ വാക്കുകൾ:
സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടം ഉണ്ട്. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്ത് നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത്.
ഞാൻ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങൾ മനസിലാക്കി തിരിച്ച് വരണം എന്ന് പറയുമ്പോൾ എന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്. ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ആരോടും പറയാതിരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽ വച്ച് സഹപ്രവർത്തകനെ അവഹേളിച്ചുകൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാദ്ധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടത്.

സാമാന്യ നീതി കാണിക്കുന്നതിന് പകരം ഉത്തരവിടുന്നത് പോലെ നിങ്ങൾ പ്രചരണത്തിൽ വന്ന് പങ്കെടുത്താൽ മതിയെന്നാണ് പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് ബിജെപി പ്രവർത്തകർ പറയട്ടെ. തന്റെ പ്രശ്നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡന്റായ രഘുനാഥ് ആണ്. കെ സുരേന്ദ്രനെതിരെ ഞാൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല.
വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥിക്ക് വേണ്ടി ഗൃഹസമ്പർക്കം നടത്തിയ ആളാണ് ഞാൻ. ഉന്നയിച്ച വിഷയങ്ങളിൽ ഞാൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോൾ അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാൻ സാദ്ധ്യമല്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. എന്റെ മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നു. ബിജെപി പ്രവർത്തകനായി നാട്ടിൽ തുടരും.
കൃഷ്ണകുമാർ തോറ്റാൽ എന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നു എന്ന് സംശയിക്കുന്നു. ജയിക്കാൻ ആണെങ്കിൽ ശോഭാസുരേന്ദ്രനോ കെ സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അനായാസം വിജയിക്കാൻ ഇവരിലൊരാൾ വന്നാൽ സാധിക്കുമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർത്ഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ല എന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. മുറിവുകൾക്കുമേൽ മുളകരച്ച് തേയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് എന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടത്.