
ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. ആരായിരിക്കും തലസ്ഥാനം ഇനി ഭരിക്കുകയെന്ന എന്ന സൂചന രാവിലെ പത്ത് മണിയോടെ വ്യക്തമാകും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയിരിക്കുന്നത്.

വോട്ടിംഗ് ദിവസം തന്നെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ ഭരണകക്ഷി പാർട്ടിയായ ആംആദ്മി (എഎപി) തളളിയിട്ടുമുണ്ട്. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും. അതേസമയം തോൽവി ഭയന്ന് എഎപി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരാമർശത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മിൽക്കിപൂരിലെയും, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഡൽഹിയിൽ എക്സിറ്റ് പോളുകൾ കൂടി നൽകുന്ന ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ബിജെപി ആരംഭിച്ചെന്നാണ് സൂചന.

ആംആദ്മി കനത്ത ജാഗ്രതയിൽ
സർവേ ഫലങ്ങളെ തള്ളുന്ന ആംആദ്മി പാർട്ടി, തികഞ്ഞ ആത്മവിശ്വാസമാണ് പുറമെ പ്രകടിപ്പിക്കുന്നത്. സ്ഥാനാർത്ഥികൾ ചാടാതിരിക്കാൻ കനത്ത ജാഗ്രതയിലുമാണ്. സ്ഥാനാർത്ഥികളുടെ യോഗം പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ ഇന്നലെ വിളിച്ചുകൂട്ടിയിരുന്നു. അതേസമയം,ഇന്നലെ വൈകിട്ടോടെ വോട്ടിംഗ് നിലയുടെ അവസാന കണക്ക് (60.54%) തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. കണക്ക് വൈകുന്നതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനവും ഉന്നയിച്ചിരുന്നു.