
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച് സംശയങ്ങൾ അകറ്റാനും അവ വേഗം കൈയിൽ ലഭിക്കാനും വെർച്വൽ പിആർഒ സംവിധാനം. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറാണ് ഈ സംവിധാനത്തെ കുറിച്ച് അറിയിച്ചത്. വിവിധ സേവനങ്ങൾക്കുള്ള ഫീസുകളും പിഴകളും അടയ്ക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. ഓൺലൈൻ സേവനങ്ങളുടെ സംശയം അകറ്റാൻ ടൂട്ടോറിയലും ഈ വെർച്വൽ പിആർഒ സംവിധാനത്തിലുണ്ട്.

കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്, വിസ്മയ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്, സ്കിൽ ഏജ് ഡിജിറ്റൽ അക്കാദമി മലപ്പുറം എന്നിവയിലെ വിദ്യാർത്ഥികൾ ചേർന്ന് സർക്കാർ പദ്ധതിയായ ക്യാംപസ് ഇൻഡസ്ട്രീസിന്റെ ഭാഗമായാണ് പിആർഒ സംവിധാനം ഒരുക്കിയത്. വെർച്വൽ പിആർഒ ഒരുക്കിയ സ്ഥാപനങ്ങളാണ് പരിപാലനവും പ്രവർത്തനവും നിർവഹിക്കുക.
ക്യു ആർ കോഡ് വഴി വിവരങ്ങൾ ലഭ്യമാകും. ലൈസൻസ് പുതുക്കുന്നതടക്കം സേവനങ്ങൾ ചെയ്തശേഷം ആ വിവരങ്ങൾ നൽകിയാൽ പ്രിന്റെടുത്ത് നൽകുന്നതടക്കം സേവനങ്ങൾ ചെയ്യുന്ന ലൈസൻസ് കിയോസ്കുകളും വൈകാതെ മോട്ടോർ വാഹനവകുപ്പ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയാകും ഇത്. ഈ സേവനങ്ങൾക്ക് ചെറിയ തോതിൽ ഫീസും ഉണ്ടാകും. കിയോസ്ക് സ്ഥാപിച്ച കമ്പനികൾക്ക് തന്നെയാകും ഇതിന്റെ പരിപാലന ചുമതലയും. ലൈസൻസ് മറ്റുള്ളവർ കൈക്കലാകാതിരിക്കാൻ മോട്ടർ വാഹന വകുപ്പിൽ നൽകിയ നമ്പരിലേക്കയച്ച ഒടിപി കിയോസ്കിൽ നൽകിയാലേ ലൈസൻസ് പ്രിന്റെടുക്കാൻ കഴിയൂ.സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിക്ക് താൽപര്യ പത്രം ക്ഷണിക്കും.

നിലവിൽ ഫിറ്റ്നസ് പരിശോധന, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് എന്നിവ മാത്രമാണ് വകുപ്പിൽ ഉദ്യോഗസ്ഥർ നടത്തുക. ഇതും വൈകാതെ ഡിജിറ്റലാകാൻ ആലോചിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി.