
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരോട് സർക്കാരിന് ഒരു വിരോധവമോ വാശിയോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമരം അവസാനിപ്പിക്കുകയാണ് സമരക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആശാസമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയാണ്. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ സമരം നടത്തുന്നവർക്കും അതിന് താത്പര്യം വേണ്ടേ? ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. സമരം ആർക്കെതിരെ ചെയ്യണം എന്ന് സമരക്കാർ ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ വേണോയെന്ന് സമരക്കാർ ആലോചിക്കണം എന്നും മുഖ്യമന്ത്രി ചോദിച്ചു.
26,125 ആശാവർക്കർമാരാണ് ആകെയുള്ളത്. 95 ശതമാനം ആശമാരും സമരത്തിലില്ല. അതായത് ബഹുഭൂരിപക്ഷവും ഫീൽഡിൽ സേവനത്തിലാണ്. അതിനാൽ തന്നെ സമരം ആരോഗ്യ മേഖലയെ ഒരുതരത്തിലും ബാധിക്കുന്നില്ല. ചെറിയ വിഭാഗമാണെങ്കിലും അവരോട് ചർച്ച നടത്താനാണ് സർക്കാർ ശ്രമിച്ചത്. ആകെ അഞ്ച് തവണ അവരോട് സർക്കാർ ചർച്ച നടത്തി.

ആരോഗ്യ മന്ത്രി സമര സമിതിയുമായി 3 തവണ ചർച്ച നടത്തിയിരുന്നു. മൂന്നാമത്തെ പ്രാവശ്യം ഓൺലൈനായി ധനകാര്യ വകുപ്പ് മന്ത്രിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇത് കൂടാതെ എൻഎച്ച്എം ഡയറക്ടറും 2 പ്രാവശ്യം ചർച്ച നടത്തിയിരുന്നു. തൊഴിൽ മന്ത്രിയും സമരം നടത്തുന്ന ആശ പ്രവർത്തകരുമായി ചർച്ച നടത്തിയിരുന്നു. അവർ ഉന്നയിച്ച പല ആവശ്യങ്ങളിൽ നടപ്പാക്കാൻ പറ്റുന്നത് പലതും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. 21000 ഓണറേറിയം നൽകിയാലേ പിൻമാറൂ എന്നാണ് സമരസമിതിയുടെ നിലപാട്. അനുകൂല സാഹചര്യം ഉണ്ടായാൽ ആ ആവശ്യം പരിഗണിക്കും. ഓണറേറിയം കൂട്ടുന്നത് പഠിക്കാൻ സമിതിയെ വയ്ക്കാമെന്ന് ഉറപ്പ് നൽകിയതാണ്. എന്നിട്ടും സമരം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.