
ചെന്നൈ ∙ 18 വയസ്സിൽ താഴെയുള്ളവർ പണം വച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സർക്കാർ. ഗെയിം അമിതമായി കളിക്കുന്നത് തടയുന്നതിനായി രാത്രി 12നും പുലർച്ചെ 5നും ഇടയിൽ ഇനി ലോഗിൻ ചെയ്യാൻ സാധിക്കില്ല. ഗെയിമിങ് പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ എല്ലാവർക്കും കെവൈസി (വ്യക്തിഗതവിവരങ്ങൾ സ്ഥിരീകരിക്കൽ) നിർബന്ധമാക്കി.

ആധാർ നമ്പർ വെരിഫൈ ചെയ്യുന്നതിനായി മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകണം. ഒരു മണിക്കൂറിൽ കൂടുതൽ ഗെയിം കളിച്ചാൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്ന സന്ദേശം ഉപഭോക്താക്കൾക്കു നൽകണമെന്ന് ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കു നിർദേശം നൽകി.
പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ദിവസേനയോ ആഴ്ചയിലോ മാസത്തിലോ പരിധി വയ്ക്കുന്നതിന് ഗെയിം കമ്പനികൾ സംവിധാനം കൊണ്ടുവരണം.
ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്നത് ദോഷകരമാണെന്ന താക്കീത് വെബ്സൈറ്റിന്റെ ലോഗിൻ പേജിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു.
ഓൺലൈൻ റമ്മി അടക്കമുള്ളവ കളിച്ച് പണം നഷ്ടമായവർ ജീവനൊടുക്കിയ സാഹചര്യത്തിൽ രൂപീകരിച്ച ഓൺലൈൻ ഗെയിമിങ് അതോറിറ്റിയുടെ ശുപാർശപ്രകാരമാണു തീരുമാനം.
