
ബീജിംഗ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാന് ഉറച്ച പിന്തുണയുമായി രംഗത്തെത്തി ചൈന. പാകിസ്ഥാന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവ കാത്തുസൂക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാംഗ് യി പ്രസ്താവനയിലൂടെ അറിയിച്ചു. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ വാംഗ് യി ചൈനയുടെ നിലപാട് അറിയിച്ചെന്നാണ് പാക് വിദേശകാര്യ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ പാകിസ്ഥാനിലെ പ്രാദേശിക സാഹചര്യത്തെക്കുറിച്ച് ഇഷാഖ് ദാർ വാംഗ് യിയെ അറിയിച്ചു. ഏത് കാലാവസ്ഥയിലും പാകിസ്ഥാന്റെ തന്ത്രപരമായ സഹകരണ പങ്കാളിയും സുഹൃത്തും എന്ന നിലയിൽ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന പാകിസ്ഥാനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വാംഗ് യി ഉറപ്പ് നൽകി.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സയിദുമായും ഇഷാഖ് ദാർ സംസാരിച്ചിരുന്നു. ഇതിന് പുറമെ, തുർക്കിയുടെ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി ഇഷാഖ് ദാർ സംസാരിക്കുകയും മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിർത്തൽ കരാറിന് ധാരണയായെങ്കിലും അതിർത്തികളിൽ സംഘർഷം തുടർന്നിരുന്നു. പാകിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുളള സ്ഥിതിഗതികൾ സങ്കീർണമായിരിക്കുകയാണ്. പാകിസ്ഥാനെ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ അറിയിക്കുന്നത്.