തിരുവനന്തപുരം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന വിജയ് ബാബുവിന്റെ വാദത്തിന് മറുപടിയുമായി സാന്ദ്ര തോമസ്. ഫ്രെെഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ണർ സർട്ടിഫിക്കറ്റ് നൽകുന്നത് ഒരു വ്യക്തിക്കല്ലെന്നും മറിച്ച് നിർമ്മാണ കമ്പനിക്ക് ആണെന്നും അതിനാൽ ഫ്രെെഡേ ഫിലിം ഹൗസിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സാന്ദ്രയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നുമാണ് വിജയ് ബാബു പ്രതികരിച്ചത്. ഇതിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സാന്ദ്ര മറുപടി നൽകിയത്.

2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്. നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു,ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം.ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപ്പോളുള്ള സെൻസർഷിപ്പ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ്. അതിനാൽ KFPA യുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം, അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല. ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞോ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല. എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്.

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ് അത് കോടതി വിലയിരുത്തും.
ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്. സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

