
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയതായി പരാതി. ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ ഓഫീസ് അറ്റൻഡന്റായിരിക്കെ ജാതീയമായി അപേക്ഷിച്ചെന്ന് കാട്ടി കോന്നി സ്വദേശിനി സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേയ്ക്കാണ് യുവതിക്ക് സ്ഥലം മാറ്റം ലഭിച്ചത്.

സ്ഥലം മാറി പോയപ്പോൾ താനുപയോഗിച്ച മേശയും കസേരയും നീക്കം ചെയ്ത സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് അവിടെ ശുദ്ധികലശം നടത്തിയതായി സഹപ്രവർത്തകരോട് പറഞ്ഞതായാണ് യുവതി എസ് സി- എസ് ടി കമ്മിഷന് പരാതി നൽകിയത്. കഴിഞ്ഞ മേയ് 30നാണ് പരാതി നൽകിയത്.
പരാതിയിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകി. പരാതിയിലെ എതിർകകഷി സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനയിലെ ഭാരവാഹിയാണ്. പരാതിക്കാരിയും ഈ സംഘടനയിലെ അംഗമാണ്. താൻ സ്ഥലം മാറി പോകുന്നതിന് മുൻപുവരെ എതിർകകക്ഷി തന്നോട് ദേഷ്യത്തിലാണ് പെരുമാറിയിരുന്നതെന്നും തസ്തിക വ്യത്യാസമാണ് ഇതിന് കാരണമായി കരുതിയതെന്നും പരാതിയിൽ പറയുന്നു.
ഏപ്രിൽ ഒന്നിനാണ് സ്ഥലം മാറ്റം ലഭിച്ചത്. മറന്നുവച്ച ബാഗ് എടുക്കാൻ പഴയ ഓഫീസിലേയ്ക്ക് പോയപ്പോൾ എതിർകകക്ഷി ശുദ്ധികലശം നടത്തിയതായി പറഞ്ഞത് കേട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
