
കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ കമ്പനി ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം ആരോപിച്ചു.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനി കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുകയാണ്. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയെന്നും സെക്രട്ടറിയേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ് വ്യക്തമാക്കി.
കപ്പൽ അപകടം കേരളാ തീരത്തെ ബാധിച്ചു. സാൽവേജ് നടപടിക്രമങ്ങൾ മേയ് 30വരെ കമ്പനി വൈകിപ്പിച്ചു. കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കം ചെയ്യുന്ന നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. 48 മണിക്കൂറിനുള്ളിൽ എണ്ണച്ചോർച്ച നീക്കാൻ നടപടി ആരംഭിക്കണം, ഇല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെടുക്കുമെന്നാണ് കപ്പൽ കമ്പനിക്കയച്ച നോട്ടീസിൽ പറയുന്നത്.
മതിയായ ഉപകരണങ്ങൾ ഉടൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ കപ്പലിലെ തീപിടിത്തത്തിലും ഷിപ്പിംഗ് കമ്പനിക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. സൽവേജ് നടപടിക്രമങ്ങൾ വൈകിപ്പിച്ചാൽ ക്രിമിനൽ നടപടി സ്വീകരിക്കും. കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം ഷിപ്പിംഗ് കമ്പനി എത്തിച്ചില്ല. നിലവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനങ്ങളില്ലെന്നും കേന്ദ്രത്തിന്റെ നോട്ടീസിൽ പറയുന്നു.
