തിരുവനന്തപുരം: ഇന്ന് പൾസ് പോളിയോ ദിനമാണ്. ഇടുക്കി ഒഴികെയുളള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയാണ് ഇന്ന് നടക്കുന്നത്.

അഞ്ച് വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളിൽ ഉണ്ടാവുക.
സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ബൂത്തുകൾ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകൾ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ ഒക്ടോബർ 12, 13, 14 തീയതികളിൽ വൈകിട്ട് 8 മണി വരെ പ്രവർത്തിക്കും.

അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും ഒക്ടോബർ 12 ,13, 14 തീയതികളിൽ പ്രവർത്തിക്കും.ഒക്ടോബർ 12-ന് ബൂത്തുകളിൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നൽകും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ ഡോ. ആശാ രാഘവൻ, ഡോ. സൈറ ഭാനു, ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി തുടങ്ങിയവർ പങ്കെടുക്കും.
