
പാലക്കാട്: ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്ന പരാതി വ്യാപകമായതിന് പിന്നാലെ പാലക്കാട് ജില്ലകളിൽ വിവിധ ചെക്പോസ്റ്റുകളിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ 1.77 ലക്ഷം രൂപ പിടികൂടി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പണം കണ്ടെത്തിയത്.10ന് രാത്രി 11 മണി മുതൽ 11ന് പുലർച്ചെ 3 മണി വരെയായിരുന്നു മിന്നൽ പരിശോധന. ആർടിഒ ചെക്പോസ്റ്റുകൾ വഴി കടന്നുവരുന്ന അന്യസംസ്ഥാനങ്ങളിലെ ചരക്ക് വാഹനങ്ങൾ, കരിങ്കൽ ലോറികൾ, കന്നുകാലികളുമായെത്തുന്ന ലോറികൾ എന്നിവ, ശബരിമലയടക്കം തീർത്ഥാടക വാഹനങ്ങൾ എന്നിവരിൽ നിന്ന് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.

ഡ്രൈവർമാരിൽ നിന്ന് പിരിച്ച 1,49,490 രൂപ കൈക്കൂലി വിജിലൻസ് പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശയും ചെയ്തു. വാളയാർ ഇന്നിൽ നിന്ന് 90,650, വാളയാർ ഔട്ട് ചെക്പോസ്റ്റിൽ 29,000, ഗോവിന്ദാപുരത്ത് 10,.140രൂപ, ഗോപാലപുരം 15,650, മീനാക്ഷിപുരത്ത് 4050 എന്നിങ്ങനെയാണ് പണം പിടികൂടിയത്. വേഷംമാറി അഞ്ച് സംഘങ്ങളായാണ് ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ അടക്കമുള്ള സംഘം ചെക്പോസ്റ്റുകളിലെത്തിയത്. കൂടെയുള്ളത് വിജിലൻസ് സംഘമെന്ന് മനസിലാക്കാതെ ഡ്രൈവർമാർ നൽകിയ കൈക്കൂലി പണം ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ വാങ്ങിവച്ചു. തൊട്ടുപിന്നാലെ വിജിലൻസ് ഇത് പിടിച്ചെടുക്കുകയായിരുന്നു.