
വൈക്കം ∙ നെയ്ത്തിരി നാളങ്ങളുടെ പൊൻപ്രഭയിൽ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.നെറ്റിപ്പട്ടം കെട്ടിയ 3 ഗജവീരന്മാരും സ്വർണക്കുടകളും മുത്തുക്കുടകളും കൊടിയേറ്റിനു മിഴിവേകി. സായുധസേനയുടെ ഗാർഡ് ഓഫ് ഓണർ അകമ്പടിയായി. മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോദർ, ശങ്കരൻ നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു.


കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ സി.വി.പ്രകാശും കലാമണ്ഡപത്തിൽ നടൻ ഹരിശ്രീ അശോകനും ദീപം തെളിച്ചു. ചടങ്ങുകളിൽ ഡപ്യൂട്ടി കമ്മിഷണർ കെ.ആർ.ശ്രീലത, അസി. കമ്മിഷണർ, എം.ജി.മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം ആദ്യ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. വൈക്കത്തപ്പന്റെ ശ്രീബലി തിടമ്പ് എഴുന്നള്ളിച്ചത് പോളക്കുളം വിഷ്ണു നാരായണൻ എന്ന ഗജവീരനാണ്. കുളമാക്കിൽ പാർഥസാരഥി, മുണ്ടയ്ക്കൽ ശിവ നന്ദൻ എന്നിവർ അകമ്പടിയേകി. 23നു പുലർച്ചെ 4.30ന് ആണ് അഷ്ടമി ദർശനം.