
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി കുടുംബം.

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മഞ്ജുഷ നൽകിയ ഹർജിയിൽ പറയുന്നു.മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ മാത്രമാണ് പ്രതി. നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിൽ ദിവ്യ നടത്തിയ പ്രസംഗമാണ് എഡിഎമ്മിന് ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് കുറ്റപ്പത്രത്തിലുളളത്. നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്.

കേസിൽ നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നവീന്റെ കുടുംബാംഗങ്ങൾ അടക്കം 82 പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. 400ഓളം പേജുകളാണ് കുറ്റപത്രത്തിലുള്ളത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.