ന്യൂഡൽഹി:പമ്പ തീരത്ത് നടക്കാൻ വേണ്ടി പോകുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് ഹർജി.ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികൾക്കായി വിനിയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയിൽ ഉന്നയിച്ചേക്കും.

അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അയ്യപ്പസംഗമം സംസ്ഥാന സർക്കാർ തയ്യാറാക്കിയ പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന് മതേതര്വതം ആണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്ട്രീയ പരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആഗോള

മതസംഗമം നടത്താൻ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയിൽ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ മറ്റൊരു വാദം. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദേവസ്വംബോർഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോ, പ്രചാരണങ്ങൾക്കോ വിനിയോഗിക്കാൻ പാടില്ല.

