
തിരുവനന്തപുരം: സർക്കാരുദ്യോഗസ്ഥരും പൊതുജന സേവകരും രണ്ടുവർഷം കൂടുമ്പോൾ ലോകായുക്തയെ സ്വത്ത് വിവരം അറിയിക്കണമെന്ന നിയമം നോക്കുകുത്തിയായി. ചെറിയ ശതമാനം ജീവനക്കാരും രാഷ്ട്രീയക്കാരും വിവരം നൽകുന്നുണ്ട്. പക്ഷേ, ഇത് പരിശോധിക്കാൻ ലോകായുക്തയിൽ സംവിധാനമില്ല. 1999മുതലുള്ള സ്വത്തുവിവര രേഖകൾ ചാക്കുകളിൽ കെട്ടി മൂന്ന് മുറികളിലായി തള്ളിയിരിക്കുകയാണ്. വിവരം നൽകുന്നത് ഓൺലൈനാക്കിയിരുന്നെങ്കിൽ പരിശോധന കാര്യക്ഷമമായേനെ.

യൂണിവേഴ്സിറ്റികളിലെയും ബോർഡുകളിലെയും അടക്കം ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾ എന്നിവരെല്ലാം ലോകായുക്തയിൽ സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതാണ്. മുൻപ് രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന നേതാക്കളും വിവരം നൽകണമായിരുന്നു. പുതിയ നിയമഭേദഗതി പ്രകാരം അതൊഴിവാക്കി ജില്ലാ ഭാരവാഹികൾ വരെയാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും ഗവർണർക്കാണ് സ്വത്ത് വിവരം നൽകേണ്ടത്.
ലോകായുക്തയിൽ സ്വത്ത് വെളിപ്പെടുത്തണമെന്ന് ജീവനക്കാരിൽ മിക്കവർക്കും അറിയില്ല. തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസയച്ചിരുന്നു. ലോകായുക്ത വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്തെടുത്ത് സ്വത്തുവിവരം പൂരിപ്പിച്ച് തപാലിൽ അയയ്ക്കണം. ഇതിന് മിക്കവരും മിനക്കെടാറില്ല. മടിയിൽ കനമില്ലാത്തവർ മാത്രമാണ് കൃത്യമായി സ്വത്തുവിവരം നൽകുന്നത്. കൂട്ടിയിട്ടിരിക്കുന്ന സ്വത്തുവിവര രേഖകൾ നശിപ്പിക്കാൻ ചട്ടഭേദഗതിക്കും ലോകായുക്ത ശ്രമിക്കുന്നുണ്ട്.
കേന്ദ്ര അന്വേഷണത്തിന്

ഉത്തരവിടാം
അനധികൃത സ്വത്തുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായനികുതി വകുപ്പ്, വിജിലൻസ് എന്നിവയുടെ അന്വേഷണത്തിന് ലോകായുക്തയ്ക്ക് ഉത്തരവിടാനാവും. സ്വത്തുക്കൾ വെളിപ്പെടുത്താത്തവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും അധികാരമുണ്ട്. പൊതുതാത്പര്യം ബോദ്ധ്യപ്പെട്ടാൽ വിവരാവകാശ പ്രകാരവും സ്വത്തുരേഖ നൽകാവുന്നതാണ്.
ഓൺലൈനാക്കാമെന്ന്
ഡിജിറ്റൽ സർവകലാശാല
സ്വത്തുവിവരങ്ങൾ ഓൺലൈനായി നൽകാൻ വർഷങ്ങളായി ശ്രമിക്കുകയാണെങ്കിലും വിജയിച്ചിട്ടില്ല. ഡിജിറ്റൽ സർവകലാശാല അടുത്തിടെ സമർപ്പിച്ച ഒന്നരക്കോടിയുടെ പദ്ധതി ലോകായുക്തയുടെ പരിഗണനയിലാണ്.