
കോട്ടയം: കണ്ണും മനവും നിറച്ച് കുമാരനെല്ലൂർ ദേവീക്ഷത്രത്തിലെ തൃക്കാർത്തിക. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ഭക്തസഹസ്രമാണ് തൃക്കാർത്തിക കണ്ടുതൊഴുത് ആത്മ നിർവൃതി നേടിയത്. വെള്ളിയാഴ്ച വെളുപ്പിന് 2.30 മുതലായിരുന്നു ദർശനം.

രാത്രി തന്നെ ഭക്തർ തൃക്കാർത്തിക ദർശിക്കാനുള്ള വരിയിൽ ഇടം പിടിച്ചിരുന്നു. നട തുറന്നതോടെ വൻ തിരക്കായിരുന്നു ക്ഷേത്രത്തിലും പരിസരത്തും. ഉച്ചക്ക് ഒന്നുവരെ കാർത്തിക ദർശനത്തിന് അവസരമുണ്ടായിരുന്നു. തുടർന്ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു.
“തിരിച്ചെഴുന്നള്ളിപ്പിന് ആവേശം പടർത്തി ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ 50ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം അരങ്ങേറി. രാവിലെ 10ന് പ്രസാദമൂട്ട് ആരംഭിച്ചു. വൈകീട്ട് 5.30ന് നടപ്പന്തലിൽ ദേശവിളക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. രാത്രി പത്തോടെ മതിലകത്ത് എഴുന്നളളിപ്പോടെ ദേശവിളക്ക് സമാപിച്ചു.”
11.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 14ന് രാവിലെ ആറിനാണ് പള്ളിയുണർത്തൽ. ഉച്ചക്ക് 12.30ന് ആറാട്ട്ബലി. തുടർന്ന് നട്ടാശ്ശേരി ഇടത്തിൽ മണപ്പുറം ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. തിരിച്ചെഴുന്നള്ളിപ്പ് ഇടത്തിൽ മണപ്പുറത്തുനിന്ന് കുമാരനല്ലൂർ മേൽപ്പാലം വഴി ക്ഷേത്രത്തിലേക്ക് എത്തും. തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
