
എറണാകുളം: കാലടിയിൽ പച്ചക്കറി കടയിലെ ജീവനക്കാരനെ കുത്തിവീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. വികെഡി എന്ന പച്ചക്കറി സ്ഥാപനത്തിലെ മുൻ ഡ്രൈവർ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. പിടിയിലായവർ വിവിധ സ്റ്റേഷനുകളിൽ മറ്റ് പല കേസുകളിലും പ്രതികളാണ്. ഡിസംബർ 27 വൈകിട്ട് കാലടിയിൽ വച്ചായിരുന്നു സംഭവം. വി കെ ഡി പച്ചക്കറിക്കടയുടെ പ്രധാന ഓഫീസിൽ നിന്നും കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോയ ജീവനക്കാരൻ ഡേവിസ് എന്ന തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കുത്തി പരിക്കേൽപ്പിച്ച് പണവുമായി കടന്നത്.

കേസിൽ കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശ്ശേരി വീട്ടിൽ വിഷ്ണുപ്രസാദ്, പെരിഞ്ഞനം മൂന്നുപീടിക ഇല്ലത്ത് വീട്ടിൽ അനീസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. വരന്തരപ്പിള്ളി സ്വദേശി അനിൽകുമാർ, മൂന്നു പീടിക ഇല്ലത്ത് അൻസാർ, കമലേശ്വരം സ്വദേശി ഷൈമു, പെരിഞ്ഞനം സ്വദേശി നവീൻ, കണിവളവ് സ്വദേശി അഭിഷേക് ‘ മൂന്നുപീടിക സ്വദേശികളായ സൽമാൻ, ഫാരിസ്, ഫിറോസ് എന്നിവരാണ് മറ്റ് പ്രതികൾ.
കമ്പനിയിലെ മുൻ ഡ്രൈവറായിരുന്ന അനിൽ കുമാറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. അനിൽകുമാർ ഒരു പോക്സോ കേസുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ജയിലിൽ ആയിരിക്കെയാണ് ഒന്നും രണ്ടും പ്രതികളെ പരിചയപ്പെടുന്നത്. അവിടെ വച്ചാണ് മോഷണത്തിന്റെ ഗൂഢാലോചന നടന്നതെന്ന് പൊലീസ് പറഞ്ഞു.
ജയിലിൽ നിന്നിറങ്ങിയ അനിൽകുമാർ വീണ്ടും ഈ കമ്പനിയിൽ ജോലിക്ക് കയറുകയും, കാരണമുണ്ടാക്കി ജോലിയിൽ നിന്നും പിരിഞ്ഞു പോകുകയും ആയിരുന്നു.തുടർന്ന് പ്രതികളെല്ലാം ചേർന്ന് പലസ്ഥലങ്ങളിൽ കണ്ടുമുട്ടി മോഷണം ആസൂത്രണം ചെയ്തു. കവർച്ച ചെയ്ത പണം പങ്കുവെച്ചതിനുശേഷം വിഷ്ണുവും അനീസും രണ്ടു വഴികളിലായി രക്ഷപ്പെട്ടു-വിഷ്ണുവിനെ പഴനിയിൽ നിന്നും അനീസിനെ വയനാട് നിന്നുമാണ് പോലീസ് പിടികൂടിയത് അനീസിനെ ഒളിവിൽ പോകാൻ സഹായിച്ചതും വാഹനമൊരുക്കിയതും ഇയാളുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇവരെല്ലാം പല സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതികളാണ്.
