
തിരുവനന്തപുരം: വെള്ളറട പ്രിയംവദ കൊലക്കേസിലെ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. അയൽവാസിയും സുഹൃത്തുമായ വിനോദാണ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

കട്ടിലിന് താഴെ ഒരു കൈ കണ്ടെന്ന് പ്രതിയുടെ മകൾ മുത്തശ്ശിയോട് പറഞ്ഞിരുന്നു. അവർ ഇക്കാര്യം പള്ളി വികാരിയോട് പറഞ്ഞു. ഇതാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രിയംവദയുടെയും വിനോദിന്റെയും വീടുകൾ തൊട്ടടുത്താണ്. കശുവണ്ടി തൊഴിലാളിയാണ് പ്രിയംവദ.
പന്ത്രണ്ടാം തീയതി രാവിലെ പ്രിയംവദ ജോലിക്ക് പോയി രാത്രിയായിട്ടും തിരിച്ചെത്താതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. രാവിലെ ജോലിക്കുപോയ പ്രിയംവദയെ പ്രതി വീട്ടിലേക്ക് വിളിച്ചു. പ്രിയംവദ കടം കൊടുത്ത പണം തിരികെ ചോദിച്ചതോടെ വാക്കുതർക്കമായി, ഇയാൾ അടിക്കുകയും ചെയ്തു. ഇതോടെ പ്രിയംവദ ബോധരഹിതയായി.
പ്രിയംവദയ്ക്ക് ബോധം തെളിഞ്ഞതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. ഈ സമയത്ത് മക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ വിദേശത്താണ്. രാത്രി മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു.

പ്രിയംവദയ്ക്കായി ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുമ്പോൾ ഇയാളും ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെയും പൊലീസ് അന്വേഷണം എവിടംവരെയായെന്ന് ഇയാൾ പ്രിയംവദയുടെ ബന്ധുക്കളോട് തിരക്കിയിരുന്നു. ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിനോദിന്റെ സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം വീട് വൃത്തിയാക്കാൻ ഇയാൾ സഹായിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.