
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴക്കും 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത. ഈ ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 40 – 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.

വടക്കൻ ജില്ലകളിലാകും കൂടുതൽ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാദ്ധ്യത. കർണാടക, ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം.

കനത്ത മഴയിൽ ഇന്ന് നാല് പേർ മരിച്ചു. രണ്ടുപേരെ കാണാതായി. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. നദികൾ പലതും കരകവിഞ്ഞു. എരുമേലി ചെറുവള്ളി എസ്റ്റേറ്റിന് സമീപം മരംവീണ് സ്കൂട്ടർ യാത്രികനായ തോട്ടം തൊഴിലാളി മുനിയ സ്വാമി (56) മരിച്ചു. ആലപ്പുഴയിൽ കാർ കനാലിൽവീണ് തത്തംപള്ളി സ്വദേശി ബിജോയി ആന്റണിക്ക് (32) ദാരുണാന്ത്യം. കോന്നിയിൽ ബൈക്ക് തോട്ടിൽ വീണ് കാണാതായ അതിരുങ്കൽ സ്വദേശി പ്രവീൺ ശേഖറിന്റെ (47) മൃതദേഹം കണ്ടെത്തി.കണ്ണൂർ അഴീക്കോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ മാട്ടൂൽ സ്വദേശി കെ.ടി.ഇസ്മയിൽ (21) മരിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ചെറുപുഴയിലിറങ്ങിയ കച്ചിക്കോളി വീട്ടിൽ മാധവൻ നായരെയും (81) ആലപ്പുഴയിൽ കടൽത്തിരയിൽപെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി കൊട്ടാരച്ചിറയിൽ ഡോൺ ജോസഫിനെയും (15) കാണാതായി.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.