
ന്യൂഡൽഹി: 2025ലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിന്നും സിലബസ് 15 ശതമാനം വെട്ടിക്കുറയ്ക്കാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ). അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

സിബിഎസ്ഇയുടെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ചാനലുകൾ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നും അറിയിച്ചു. ചില ദേശീയ മാദ്ധ്യമങ്ങളാണ് 2025ലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കായി സിലബസിൽ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ പ്രഖ്യാപിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, നവംബർ അവസാനത്തോടെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തിറക്കും. പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.