
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചണത്തിന് പാലക്കാട് എത്താൻ വൈകിയെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിനാലാണ് വയനാട്ടിൽ കൂടുതൽ സമയം ചെലവഴിച്ചതെന്നും, വ്യക്തിപരമായി തന്റെ മുൻഗണന പ്രിയങ്കയ്ക്കാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനായാണ് പാലക്കാട് എത്തിയിരിക്കുന്നത്. കൺവെൻഷനിലേക്ക് ആരുംവിളിക്കാതെ തന്നെ ഞാൻ എത്തി. എന്റെ ഡ്യൂട്ടി ഞാൻ നിർവഹിച്ചിരിക്കും. രാഹുൽ എന്റെ തിരഞ്ഞെടുപ്പിൽ ഒരുപാട് സമയം ചെലവഴിച്ചിട്ടുള്ളയാളാണ്. പക്ഷേ എനിക്ക് അതിന് കഴിയുന്നില്ലല്ലോ എന്ന ദുഖമുണ്ട്.
എന്റെ കുടുംബാംഗത്തെ പോലെയാണ് പ്രിയങ്കാ ഗാന്ധിയെ ഞാൻ കാണുന്നത്. എന്റെ പിതാവ് അന്തരിച്ചപ്പോൾ മാസം സോണിയാ ഗാന്ധി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് വീ മിസ്സ് ഹിം എന്നാണ്. ആ ഫാമിലി അങ്ങനെയാണ് ഞങ്ങളെ കരുതുന്നത്. എനിക്ക് വലിയ ഉത്തരവാദിത്തമുണ്ട് അത് നിർവഹിക്കുക എന്നത്. കെപിസിസി പ്രസിഡന്റ് പറഞ്ഞതുകൊണ്ടു മാത്രമാണ് ചേലക്കരയിലേക്ക് അവസാനത്തെ രണ്ടു ദിവസം പോയത്. ഇല്ലെങ്കിൽ അപ്പോഴും വയനാട്ടിൽ തന്നെ തുടരുമായിരുന്നു.
പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നതിൽ സംശയമില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പറ്റാത്തവരാണ് സിപിഎം എന്നും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി ആരാണെന്ന് പോലും തനിക്കറിയില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.
