
കാസർകോട്: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരിതാശ്വാസ സഹായം കേന്ദ്രം നിഷേധിച്ചു. കേന്ദ്രം കേരളത്തോട് കാട്ടുന്നത് പകപോക്കൽ നിലപാടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തതാണ് കേന്ദ്രം കേരളത്തോട് ചെയ്യുന്നത്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ല. നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചിരുന്നു. വയനാട്ടിൽ നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമെന്ന് സ്ഥലം സന്ദർശിച്ച കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സഹായം അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.
, ദുരന്തകാലത്തെ രക്ഷാദൗത്യങ്ങൾക്ക് വ്യോമസേനയ്ക്ക് 132.62 കോടി ചെലവുണ്ടായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും അത് സംസ്ഥാന സർക്കാർ നൽകേണ്ടി വരില്ല. ഇത്തരം ബില്ലുകൾക്ക് സംസ്ഥാനം പണം നൽകേണ്ടതില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടിൽ ക്രമീകരിക്കുകയാണ് പതിവ്. പക്ഷേ, കേന്ദ്ര വിഹിതത്തിൽ കുറവ് വരും. രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മറുപടിക്കത്ത് നൽകാനാണ് സംസ്ഥാനത്തിന്റെ നീക്കം.
