
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകരെ പ്രതിസന്ധിയിലാക്കി രാസവളത്തിന് കടുത്ത ക്ഷാമം. പുഞ്ച കൃഷി പുരോഗമിക്കുന്നതിനിടെ, യൂറിയ അടക്കം ലഭിക്കാത്തത് ഉൽപാദനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയും കിട്ടാനില്ല. കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായ ഫാക്ടംഫോസിന്റെ ക്ഷാമമാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നെൽച്ചെടികൾക്ക് യൂറിയ നൽകേണ്ട സമയമാണിപ്പോൾ. എന്നാൽ, പലയിടങ്ങളിലും കതിരണിഞ്ഞിട്ടും യൂറിയ കിട്ടാനില്ല.

ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25 കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ വിളവിനെ ബാധിക്കുമെന്നതിനാൽ രാസവളത്തിനായി കർഷകർ നെട്ടോമോടുകയാണ്. പ്രതിവർഷം ഒരുലക്ഷത്തിലേറെ മെട്രിക് ടൺ പൊട്ടാഷ് ആവശ്യമുള്ള സംസ്ഥാനത്ത് ഇത്തവണ കടുത്ത ക്ഷാമമാണ് നേരിടുന്നത്. നെല്ല് മുളപൊട്ടുന്ന സമയത്ത് വളമില്ലാതെ വന്നാൽ ഉൽപാദനം കുത്തനെ കുറയുമെന്നും കർഷകർ പറയുന്നു.
യൂറിയ അടക്കമുള്ളവ സബ്സിഡിയോടെ സഹകരണ മേഖല വഴി വിതരണം ചെയ്യുന്നതും കാര്യക്ഷമമല്ല. ആവശ്യത്തിന് സ്റ്റോക്ക് എത്തിയാലും സഹകരണ ബാങ്കിന് കീഴിലുള്ള വളം വിൽപന കേന്ദ്രങ്ങളിൽ ഇവ എത്തിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. മുൻകൂർ പണം നൽകിയാലെ യൂറിയയും പൊട്ടാഷും ലഭിക്കൂ. പ്രതിസന്ധി മറയാക്കി ഗുണനിലവാരമില്ലാത്ത സ്വകാര്യ കമ്പനികളുടെ കൂട്ടുവളങ്ങളും ജൈവവളങ്ങളും കർഷകരിൽ അടിച്ചേൽപിക്കാൻ നീക്കമുണ്ടെന്നും ആക്ഷേപമുണ്ട്.