
തൃശൂർ: ചാലക്കുടി പോട്ടയിൽ ബാങ്ക് കൊള്ള നടത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം റിജോ ധൂർത്തടിച്ചുകളഞ്ഞുവെന്നാണ് വിവരം. പിന്നാലെ ഭാര്യ നാട്ടിലെത്താൻ സമയമായപ്പോൾ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നു പ്രതി.

ഇയാളുടെ കെെയിൽ നിന്ന് പൊലീസ് 10 ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വന്തം ബെെക്കിൽ വ്യാജ നമ്പർ പ്ലാന്റ് വച്ചാണ് റിജോ മോഷണം നടത്തിയത്. മൂന്ന് ദിവസം മുൻപാണ് ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ പ്രതി കവർന്നത്. ബാങ്കിൽ ഏഴ് ജീവനക്കാരുണ്ടായിട്ടും ബലപ്രയോഗം ഒന്നുമില്ലാതെയായിരുന്നു കവർച്ച. കൗണ്ടറിന്റെ മുകളിലെ ചില്ല് തകർത്തെങ്കിലും മോഷ്ടിക്കാനാകാത്തതിനാൽ കബോർഡ് തകർത്താണ് കൗണ്ടറിലെ പണം തട്ടിയെടുക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോൺകോളുമാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്.
ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയമാണ് മോഷണത്തിനായി തിരഞ്ഞെടുത്തത് എന്നത് ബാങ്കിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പ്രതി എന്നതിലേക്ക് വിരൽ ചൂണ്ടി.

എൻടോർക്ക് സ്കൂട്ടറിലാണ് പ്രതി എത്തിയത്. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് മോഷ്ടാവ് എടുത്തത്. ഇതും കേസിലെ നിർണായക സൂചനയാണെന്ന് തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ പറഞ്ഞിരുന്നു. ബാങ്കിൽ കടന്ന പ്രതി രണ്ടര മിനിട്ടിനുള്ളിൽ കവർച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞിരുന്നു.