തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം സീസൺ സെപ്റ്റംബർ 19 മുതൽ നടക്കും. ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് ഐപിഎൽ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് ആരംഭിക്കുന്നത്. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും.

വിജയികൾക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം സീസണിന്റെ മൈക്രോസൈറ്റും പ്രൊമോഷണൽ വീഡിയോയും ടൂറിസം – പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.തെക്കൻ കേരളത്തെ കേന്ദ്രീകരിച്ചാണ് സിബിഎൽ മത്സരങ്ങളിൽ ഭൂരിഭാഗവും. മലബാർ മേഖലയിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങൾ വീതം നടക്കും.
കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈൻ ഡ്രൈവ്, തൃശ്ശൂർ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങൾക്കൊപ്പം വടക്കൻ കേരളത്തിൽ കാസർഗോഡ് ചെറുവത്തൂരർ, കണ്ണൂർ, ധർമ്മടം, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിലും സിബിഎൽ മത്സരങ്ങൾ നടത്തുന്നുണ്ട്. കാസർകോട്ട് ആദ്യമായാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്.

ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യസ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട് ക്ലബ്, ടൗൺ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നീ ക്ലബുകളാണ് സിബിഎല്ലിൽ മത്സരിക്കുക. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

ചെറുവള്ളങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 1.50 ലക്ഷവും 50,000 രൂപയും വീതം ലഭിക്കും. ഈ വിഭാഗത്തിൽ ബോണസായി ഓരോ ടീമിനും ഒരു ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.ധർമ്മടം (കണ്ണൂർ) താഴത്തങ്ങാടി (കോട്ടയം, സെപ്റ്റംബർ 27), ചെറുവത്തൂർ (കാസർഗോഡ്, ഒക്ടോബർ 2), പിറവം(ഒക്ടോബർ 4), മറൈൻ ഡ്രൈവ് (എറണാകുളം, ഒക്ടോബർ 11), ബേപ്പൂർ,(കോഴിക്കോട് ഒക്ടോബർ 19), കോട്ടപ്പുറം (തൃശ്ശൂർ, ഒക്ടോബർ 25), പുളിങ്കുന്ന് (നവംബർ 1), കരുവാറ്റ(നവംബർ 8) പാണ്ടനാട്(നവംബർ 15) കായംകുളം(നവംബർ 22, ആലപ്പുഴ),കല്ലട (കൊല്ലം, നവംബർ 29) എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ.കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങളാണ് വിജയികളായത്. അഞ്ചാം സീസണിൽ തുഴയ്ക്ക് തീപിടിക്കുന്ന മത്സരങ്ങളാണ് വള്ളംകളി പ്രേമികൾ പ്രതീക്ഷിക്കുന്നത്. സിബിഎല്ലിനുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രചാരണവും ടൂറിസം ഡയറക്ടറേറ്റ് ഒരുക്കും. സിബിഎല്ലിന്റെ മികച്ച നടത്തിപ്പിന് സിബിഎൽ ലിമിറ്റഡ് രൂപീകരിച്ചിരുന്നു.
