അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുകയും ഔദ്യോഗിക ബഹുമതികൾ നൽകുകയും ചെയ്തു. എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രധാനമന്ത്രിയുടെ നാലു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ഘട്ടമാണിത്.

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ദ്വിദിന ജോർദാൻ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷിക വേളയിലാണ് സന്ദർശനം എന്നതും ശ്രദ്ധേയമാണ്. 37 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജോർദാനിൽ പൂർണ്ണതോതിലുള്ള ഉഭയകക്ഷി സന്ദർശനം നടത്തുന്നത്.
“അമ്മാനിൽ എത്തിച്ചേർന്നു. ഊഷ്മളമായ സ്വീകരണത്തിന് ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സന് നന്ദി. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” മോദി എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള 75 വർഷത്തെ സൗഹൃദത്തിന്റെ പ്രതീകമായാണ് ഈ സന്ദർശനത്തെ കാണുന്നതെന്നും, സാമ്പത്തിക-നിക്ഷേപ-സാങ്കേതിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജോർദാൻ പ്രധാനമന്ത്രിയും പ്രതികരിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് നടക്കുന്ന പ്രതിനിധിതല ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും. ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-ജോർദാൻ ബിസിനസ് ഇവന്റിൽ ഇരു നേതാക്കളും സംയുക്തമായി പങ്കെടുക്കുമെന്നാണ് വിവരം. ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ ചടങ്ങിന്റെ ഭാഗമാകും. ജോർദാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, ചരിത്രനഗരമായ പെട്രയും സന്ദർശിക്കുമെന്നാണ് വിവരം.

ഇന്ത്യയുടെ വളം ഇറക്കുമതിയിൽ, പ്രത്യേകിച്ച് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവയിൽ ജോർദാൻ സുപ്രധാന പങ്കാളിയാണ്. ഏകദേശം 2.8 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്നത്. ജോർദാനിലെ ടെക്സ്റ്റൈൽ, നിർമ്മാണം തുടങ്ങിയ മേഖലകളിലായി 17,500-ലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. 2018-ൽ പലസ്തീനിലേക്കുള്ള യാത്രയ്ക്കിടെ മോദി ജോർദാനിൽ ഇറങ്ങിയിരുന്നെങ്കിലും, പൂർണ്ണമായൊരു ഉഭയകക്ഷി സന്ദർശനം ഇതാദ്യമാണ്.
