
മനുഷ്യത്വരഹിതമായ പഹൽഗാം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തൽ.

ഭീകരാക്രമണത്തിന്റെ ഭീതിയെ തുടർന്ന് ഇപ്പോൾ ജമ്മു കാശ്മീരിലെ ടൂറിസം മേഖല വലിയ തകർച്ചയാണ് നേരിടുന്നത്. മുഴുവൻ ഹോട്ടലുകളും ഹൗസ് ബോട്ടുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഈ അവസരത്തിലാണ് കുടുംബസമേതം കാശ്മീരിലേക്ക് യാത്ര ബുക്ക് ചെയ്ത് അനുപം മിത്തൽ ജമ്മു കാശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
എക്സിൽ തന്റെ വിമാന ടിക്കറ്റുകളുടെ ചിത്രങ്ങൾ പങ്കുവെച്ച അനുപം മിത്തൽ പ്രതിസന്ധി ഘട്ടത്തിൽ കശ്മീർ ടൂറിസത്തെ പിന്തുണയ്ക്കാൻ മറ്റുള്ളവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. മിത്തൽ സമൂഹ മാധ്യമങ്ങളില് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു; വിനോദ സഞ്ചാരികൾ മടങ്ങി വരണം എന്നതാണ് കാശ്മീരിന്റെ ആവശ്യം.അതിനാൽ ഞാൻ എന്റെ ടിക്കറ്റ് ബുക്ക് ചെയ്തു. നമ്മൾ അപ്രത്യക്ഷമായാൽ ശത്രുക്കൾ വിജയിക്കും. നമ്മൾ കാശ്മീരിലേക്ക് മടങ്ങിയെത്തിയാൽ കാശ്മീരും ഇന്ത്യയും ജയിക്കും.
കാശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യയുടെ പാക്കിസ്ഥാനോടുള്ള ശക്തമായ പ്രതികരണം നമ്മൾ ആഘോഷിക്കുമ്പോഴും കാശ്മീർ ജനത ദുഃഖത്തിൽ ആണെന്നും അവരെ അഭിവൃദ്ധിപ്പെടുത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസത്തിലൂടെ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കാശ്മീരിന് വന്ന അഭിവൃദ്ധി എല്ലാവരും കണ്ടതാണ്. കാശ്മീർ വീണ്ടും സജീവമായാൽ അവിടുത്തെ ചായ വിൽപ്പനക്കാരുടെ ജീവിതം പോലും അഭിവൃദ്ധിപ്പെടും. റദ്ദാക്കിയ യാത്രകളും അടച്ചിട്ട ഹോട്ടലുകളും ആളൊഴിഞ്ഞ താഴ്വാരകളും ശത്രുക്കളെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ എല്ലാവരും കാശ്മീരിനൊപ്പം നിൽക്കണമെന്നും മിത്തൽ കുറിച്ചു. മിത്തലിന്റെ ധീരമായ നീക്കത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു. ഏറ്റവും സുരക്ഷിതമായ ഇടം എന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ എഴുതിയത്.
