
ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര ഹൈപ്പർസോണിക് (ശബ്ദാദിവേഗ) മിസൈലിന്റെ പരീക്ഷണം വിജയം. ഇതോടെ ഹൈപ്പർ സോണിക് സാങ്കേതിക വിദ്യയുള്ള അപൂർവം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ.സായുധ സേനയ്ക്ക് 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ഈ മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിലെ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ നടന്ന പരീക്ഷണം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സ് പോസ്റ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്.’ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യം സുപ്രധാന നാഴികകല്ലാണ് പിന്നിട്ടിരിക്കുന്നത്. ഇതൊരു ചരിത്രപരമായ നിമിഷമാണ്. ചുരുക്കം ചില രാജ്യങ്ങൾക്കുമാത്രമാണ് ഇത്തരമൊരു സാങ്കേതികവിദ്യ കൈവശമുള്ളത്’ അദ്ദേഹം എക്സിൽ കുറിച്ചു. മുതിർന്ന ഡിആർഡിഒ (പ്രതിരോധ ഗവേഷണ വികസന സംഘടന) ശാസ്ത്രജ്ഞരുടെയും സായുധ സേനാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം.
ഇന്ത്യ പൂർണമായും തദ്ദേശീയമായാണ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഹൈദരാബാദിലെ ഡോ. അബ്ദുൾകലാം മിസൈൽ കോംപ്ലെക്സ് ഉൾപ്പെടെ ഡിആർഡിഒയുടെ വിവിധ ലബോറട്ടറികളുടെ സംയുക്ത പരിശോധനയുടെ ഫലമാണ് മിസൈൽ.മണിക്കൂറിൽ 6200 കിലോമീറ്റർ വേഗത്തിലാണ് മിസൈൽ സഞ്ചരിക്കുക. അതിനാൽത്തന്നെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും ഇവയെ തടയാൻ സാധിക്കില്ല. ഹൈപ്പർസോണിക് മിസൈലുകൾക്ക് അവയുടെ വേഗത, കൃത്യത, റേഞ്ച് എന്നിവ കാരണം യുദ്ധത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും.