
ഭോപ്പാൽ: വീട്ടിലേക്ക് ചിക്കൻ കൊണ്ടുവന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ഭോപ്പാൽ സ്വദേശിയായ അൻഷുൽ യാദവാണ് (22) കൊല്ലപ്പെട്ടത്. ബൈരാഗഡ് പ്രദേശത്തെ ഇന്ദിരാനഗറിലുളള ഒരു വീട്ടിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിൽ സഹോദരങ്ങളായ കുൽദീപും അമനും അറസ്റ്റിലായി. നവംബർ ഒമ്പതിനായിരുന്നു സംഭവം.

കൃത്യം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അൻഷുലിന്റെ കഴുത്തിൽ കയർ മുറുക്കിയാണ് സഹോദരങ്ങൾ കൊലപാതകം നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് യുവാക്കളുടെ അമ്മയായ അനിത കയർ ഒളിപ്പിച്ചതായും പൊലീസ് കണ്ടെത്തി. അൻഷുൽ വീട്ടിലേക്ക് മാംസാഹാരം കൊണ്ടുവന്നത് സഹോദരങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ സഹോദരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ പ്രതികൾ കയറുപയോഗിച്ച് യുവാവിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ബോധരഹിതനായ അൻഷുലിനെ അമ്മ അനിതയും സഹോദരങ്ങളും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകൻ വീട്ടിൽ വച്ച് ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കഴുത്തിൽ കയറുപയോഗിച്ച് മുറുക്കിയതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി അനിത മൊഴി മാറ്റി പറഞ്ഞതായും പൊലീസ് പറഞ്ഞു. ഒടുവിലാണ് സത്യം പുറത്തുവന്നത്. പൊലീസ് പറയുന്നതനുസരിച്ച് ബൈരാഗഡിലെ ഒരു കടയിലാണ് മൂന്ന് സഹോദരങ്ങളും ജോലി ചെയ്തിരുന്നത്. മാംസാഹാരം കഴിക്കാത്ത കുടുംബമാണ് യുവാക്കളുടേത്. മൂന്ന് പേരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും കണ്ടെത്തി. മാതാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും തെളിവ് ഒളിപ്പിച്ചതിനും പൊലീസ് കേസെടുത്തു.
