
മാനന്തവാടി: എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ നാല് സെന്റിലെ ചുണ്ടമ്മയുടെ (76) മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയ സംഭവത്തിൽ പരാതി നൽകുമെന്ന് കുടുംബം. മറ്റ് മാർഗമില്ലാത്തതിനാലാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടുപോകേണ്ടി വന്നതെന്ന് കുടുംബം പറയുന്നു.

രാത്രി എട്ട് മണിയോടെയാണ് ചുണ്ടമ്മ മരിച്ചത്. ബന്ധുക്കൾ പട്ടികവർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. രാവിലെവരെ കാത്തിട്ടും ആംബുലൻസ് എത്തിയില്ല. തുടർന്നാണ് ഓട്ടോറിക്ഷ വിളിക്കേണ്ടി വന്നതെന്ന് കുടുംബം പരാതിപ്പെടുന്നു.
പിൻസീറ്റിൽ രണ്ടുപേർ ഇരുന്ന് മൃതദേഹം മടിയിൽ കിടത്തിയാണ് കൊണ്ടുപോയത്. ഓട്ടോറിക്ഷയുടെ പുറത്തേക്ക് ശരീരഭാഗങ്ങൾ തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു അന്ത്യയാത്ര. സംസ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പട്ടികവർഗ വകുപ്പ് സൗജന്യമായി ആംബുലൻസ് ഒരുക്കി നൽകണമെന്നാണ് നിർദേശം.

മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണ് ഉള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതലായും സേവനം നടത്തുന്നതിനാൽ ആദിവാസി വിഭാഗങ്ങൾക്ക് ആംബുലൻസ് ലഭ്യമാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മുൻപും ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്.
വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി. സ്വകാര്യ ആംബുലൻസിന്റെ സേവനം ആവശ്യപ്പെടുമ്പോൾ ട്രൈബൽ വകുപ്പ് പണം നൽകാറില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പണം നൽകാത്തതിനാൽ ആംബുലൻസ് വരാറില്ല. ആംബുലൻസ് ലഭ്യമല്ലാത്തതിൽ കളക്ടർക്കടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്.