ഹൈദരബാദ്: ഓസ്ട്രേലിയയിലെ സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ച് തെലങ്കാന പൊലീസ്. അക്രമികളിൽ ഒരാളായ സാജിദ് അക്രം (50) ഹൈദരാബാദിൽ ആണ് ബി.കോം പൂർത്തിയാക്കിയതെന്നും, യൂറോപ്യൻ വംശജയായ സ്ത്രീയെ വിവാഹം കഴിച്ച ശേഷം 1998 നവംബറിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു എന്നും തെലങ്കാന ഡിജിപി ബി. ശിവധർ റെഡ്ഡി പറഞ്ഞു.

ഓസ്ട്രേലിയയിലേക്ക് പോയ ശേഷം സാജിദ് ആറു തവണ ഇന്ത്യ സന്ദർശിച്ചതായാണ് വിവരം. ഹൈദരാബാദിലുണ്ടായിരുന്ന സമയത്ത് ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി റെക്കോർഡുകളോ ഇല്ലെന്ന് ഡിജിപി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുമായും മറ്റ് അന്വേഷണ ഏജൻസികളുമായും തെലങ്കാന പൊലീസ് സഹകരിക്കുമെന്നും പ്രതിയെ തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നവംബർ 1 ന് സിഡ്നിയിൽ നിന്ന് പ്രതികളായ സാജിദ് അക്രമും മകൻ നവീദ് അക്രമും (24) ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നതായി ഫിലിപ്പീൻസ് ഇമിഗ്രേഷൻ ബ്യൂറോ വക്താവ് ഡാന സാൻഡോവൽ പറഞ്ഞു. നവംബർ 28 ന് ഇവർ ഫിലിപ്പീൻസിൽ നിന്ന് മനില വഴി സിഡ്നിയിലേക്ക് മടങ്ങിയതായും സാൻഡോവൽ കൂട്ടിച്ചേർത്തു. പ്രതികൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചാണ് ഫിലിപ്പീൻസ് സന്ദർശിച്ചതെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ബോണ്ടി ബീച്ചിൽ വെടിവെപ്പുണ്ടായത്. രാജ്യം നടുങ്ങിയ ആക്രമണത്തിൽ പത്തു വയസ്സുകാരി ഉൾപ്പെടെ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ മൂന്നു ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം 40 പേർക്ക് പരിക്കേറ്റതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂത ആഘോഷമായ ‘ഹനുക്ക’ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സാജിദ് അക്രം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ മകൻ ചികിത്സയിലാണ്.
