കൊച്ചി: സമുദ്രാന്തർഭാഗത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റ് ആൽഫ 20 പ്രവർത്തന സജ്ജമായി. കൊച്ചിയില്‍, ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റിന്റെ ആദ്യ കപ്പല്‍, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേനയുടെ സാന്നിധ്യത്തിൽ കമ്മീഷൻ ചെയ്തു.

ഇന്ത്യയുമായി സൗഹൃദം പങ്കിടുന്ന വിദേശ രാജ്യങ്ങൾക്ക് ഡൈവിംഗ് വൈദഗ്ദ്ധ്യം നൽകുക, അണ്ടർവാട്ടർ മെയിന്റനൻസ് പിന്തുണ, രക്ഷാ സഹായം എന്നിവ നൽകാനുള്ള ഇന്ത്യൻ നാവികസേനയുടെ കഴിവിനെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് എ 20 യുടെ ലക്ഷ്യം.
നൂതന ഡൈവിംഗ് സംവിധാനങ്ങളും അത്യാധുനിക അണ്ടർവാട്ടർ വീഡിയോ മോണിറ്ററിംഗ്, റെക്കോർഡിംഗ്, ട്രാക്കിംഗ് സൗകര്യങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ ഡൈവിംഗ് പ്രവർത്തനം സാധ്യമാക്കുന്ന റീകംപ്രഷൻ ചേംബർ , കപ്പലിലെ പ്രധാന സവിശേഷതയാണ്.

കൊച്ചിയില്‍ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റിന്റെ ആദ്യ കപ്പല്‍, ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേനയുടെ സാന്നിധ്യത്തിൽ കമ്മീഷൻ ചെയ്തു. സമുദ്രാന്തർഭാഗത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് ഇന്ത്യന്‍ നാവികസേനയ്ക്ക് എ 20 വലിയ മുതല്ക്കൂട്ടായിമാറുമെന്ന് വൈസ് അഡ്മിറൽ സമീർ സക്സേന പറഞ്ഞു.

32.9 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള ആൽഫ 20 കപ്പലിന് മൂന്ന് മീറ്ററിൽ കൂടുതൽ ആഴമുള്ള സമുദ്ര ഭാഗത്ത് കൂടി സഞ്ചരിക്കാൻ കഴിയും. പതിനൊന്ന് നോട്ടാണ് കപ്പലിന്റ വേഗത. 1342 കിലോവാട്ടിന്റെ രണ്ട് എഞ്ചിനാണ് എ 20 യുടെ കരുത്ത്. കൊൽക്കത്തയിലെ മെസ്സേഴ്സ് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിക്കുന്ന അഞ്ച് ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ കപ്പലാണിത്.
