
കോട്ടയം: പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും, അതിനെതിരെയുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് എം പി ശശി തരൂരിന് രൂക്ഷവിമർശനം. തരൂരിനെ വിമർശിച്ച് കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്.

‘കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗമെന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണം. തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടണം. കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്തർദേശീയ തലങ്ങളിലടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലം വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോൺഗ്രസിൽ ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം’- തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് ശശി തരൂർ പ്രതികരിച്ചത്. ദേശീയ താൽപര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുളള സന്ദർഭമായതിനാലും ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് തരൂർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
യു.എസ്, യു.കെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് അഞ്ചോ ആറോ അംഗങ്ങൾ വീതമുള്ള എട്ട് സംഘത്തെയാണ് കേന്ദ്രം അയയ്ക്കുന്നത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും സർക്കാർ പ്രതിനിധിയും ഒപ്പമുണ്ടാകും.