
ഗാന്ധിനഗർ: റാഗിംഗിനിരയായ എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗുജറാത്ത് ധർപൂർ പതാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ അനിൽ മെതാനിയ ആണ് മരിച്ചത്. സീനിയർ വിദ്യാർത്ഥികൾ തുടർച്ചയായി മൂന്നുമണിക്കൂർ നിർത്തിയതിനെ തുടർന്ന് അനിൽ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ 18കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തന്നെ സീനിയർ വിദ്യാർത്ഥികൾ മൂന്നുമണിക്കൂർ നിൽക്കാൻ നിർബന്ധിതനാക്കിയതായി അനിൽ പൊലീസിന് മരണമൊഴി നൽകിയിട്ടുണ്ട്. മൂന്നാംവർഷ വിദ്യാർത്ഥികളുടെ റാഗിംഗിനിരയായാണ് അനിൽ മരണപ്പെട്ടതെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് ഡീൻ ഹാർദ്ദിക് ഷാ പറഞ്ഞു.
അനിലിന്റെ പിതാവ് സംഭവത്തിൽ പരാതി നൽകിയെന്നും അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ 15 വിദ്യാർത്ഥികളുടെ പേരുകൾ ഉണ്ടെന്നാണ് വിവരം.